പത്തനംതിട്ട: കല്ലറകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയെന്ന കേസിൽ ഗ്രാനൈറ്റ് സ്ലാബ് വ്യാപാരിയുൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി മേഖലയിലാണ് സംഭവം.
കന്യാകുമാരി സ്വദേശിയും മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് സ്ലാബ് വിൽപ്പന കേന്ദ്രം നടത്തുന്നയാളുമായ ജലാൽ സിങ് എന്ന സുന്ദർ, പശ്ചിമ ബംഗാൾ സ്വദേശി സുർജിത് ബർമൻ, മല്ലപ്പള്ളി സ്വദേശി സജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
വിൽപ്പന കേന്ദ്രത്തിൽ സ്ലാബുകളുടെ സ്റ്റോക്ക് കുറഞ്ഞതിനെ തുടർന്നാണ് പ്രതികൾ കല്ലറകളിൽനിന്ന് സ്ലാബുകൾ മോഷ്ടിച്ച് ഉപഭോക്താക്കൾക്ക് വിറ്റതെന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ.
മല്ലപ്പള്ളി മേഖലയിൽ നടന്ന മൂന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷണങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ഏറ്റവും ഒടുവിലത്തെ മോഷണം ശനിയാഴ്ചയാണ് നടന്നത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.





