ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ കവരൈപ്പേട്ടയിൽ ബാഗ്മതി എക്സ്പ്രസ് ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു, ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ്, ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടം. 1360 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്.
അപകടം മൂലം 13 കോച്ചുകൾ പാളം തെറ്റി, മൂന്ന് കോച്ചുകൾക്ക് തീ പിടിച്ചു. ഇതിന് പിന്നാലെ 28 ട്രെയിനുകൾ വഴിമാറ്റി, 2 ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന വിമർശനം ഉയർന്നിട്ടുണ്ട്, ഇതേ പിഴവാണ് 2023-ലെ ബാലസോർ ട്രെയിൻ അപകടത്തിനും കാരണം.
ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് സ്ഥലം സന്ദർശിച്ച്, സർവീസുകൾ ഇന്ന് ഉച്ചയോടെ പുനരാരംഭിക്കുമെന്ന് അറിയിച്ചു. അപകടത്തെ കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.





