തൃശ്ശൂർ: കേരള കലാമണ്ഡലത്തിലെ താത്കാലിക അധ്യാപകരേയും ജീവനക്കാരേയും മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടി മനുഷ്യത്വരഹിതമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാര്‍.നടപടി റദ്ദാക്കണമെന്നും അനീഷ് കുമാര്‍ ആവശ്യപ്പെട്ടു. കലാമണ്ഡലം ജീവനക്കാരുടെ കൂട്ടപിരിച്ചു വിടല്‍നടപടി സാമ്പിള്‍ മാത്രമാണ്.വരാനിരിക്കുന്നത് സാംസ്‌കാരിക സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലാണെന്ന് സംശയിക്കണം.സംസ്ഥാന സര്‍ക്കാരിന്റേയും സാംസ്‌കാരിക വകുപ്പിന്റേയും കെടുകാര്യസ്ഥതയാണ് കാര്യങ്ങള്‍ വഷളാക്കിയത്.സംസ്ഥാനത്തെ മുഴുവന്‍ കലാ-സാംസ്‌കാരിക സ്ഥാപനങ്ങളും അവയുടെ നിത്യ ചിലവുകള്‍ക്കും ശമ്പളത്തിനും നടത്തിപ്പിനുമുള്ള ധനം സ്വയം സമാഹരിക്കണമെന്ന സാംസ്‌കാരിക വകുപ്പ് ഉത്തരവാണ് കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചു വിടല്‍ നടപടിയിലേയ്ക്ക് എത്തിച്ചത്. കലാമണ്ഡലം മലയാളികളുടെ അഭിമാനമാണ്. ആ സ്ഥാപനത്തെ തകര്‍ക്കുകയാണ് ഇടതു സര്‍ക്കാര്‍. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കാന്‍ പണമില്ലെന്ന് പറയുന്നവര്‍ ചാന്‍സലറായ മല്ലിക സാരാഭായിക്ക് പ്രതിമാസം മൂന്ന് ലക്ഷം രൂപ നല്‍കുന്നത് എന്തിനാണ്. കലാമണ്ഡലത്തിന്റെ കലാപരമായ തോ അക്കാദമിക മോ ആയ വളര്‍ച്ചക്ക് അവര്‍ ഇക്കാലയളവില്‍ എന്തു സംഭാവനയാണ് ചെയ്തത്. കലാമണ്ഡലത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല. നടപടി പിന്‍വലിച്ചില്ലെങ്കില്‍ ബിജെപി പ്രശ്‌നത്തില്‍ ഇടപെടുമെന്നും അനീഷ് കുമാര്‍ പറഞ്ഞു.





