Kerala News

പൊതു സ്ഥലത്ത് വെച്ച് അംഗപരിമിതയായ യുവതിയെ ദുരുദ്ദേശത്തോടെ കടന്ന് പിടിച്ച കേസ്ഃ തമിഴ് നാട് സ്വദേശിയായ പ്രതിയ്ക്ക് 11 വര്‍ഷം തടവ്


പൊതുസ്ഥലത്തുവെച്ച് അംഗപരിമിതയായ യുവതിയെ കടന്നു പിടിച്ച കേസില്‍ പ്രതിയായ തെങ്കാശി രാജപാളയം മുരുഗന്‍ കോവില്‍ തെരുവില്‍ മൂര്‍ത്തി എന്ന മൂര്‍ത്തിസത്യ 42 വയസ്സ് എന്നവരെ വിവിധ വകുപ്പുകളിലായി 11 വര്‍ഷം തടവിനും, 15000 രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി അന്യാസ് തയ്യില്‍ ശിക്ഷ വിധിച്ചു. പിഴയടക്കുന്ന പക്ഷം പിഴ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും, പിഴയടക്കാത്ത പക്ഷം മൂന്നു മാസം കൂടുതല്‍ തടവ് അനുഭവിക്കണണെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്. 2024 നവംബര്‍ മാസത്തില്‍ തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ട ജംഗ്ഷനില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാങ്ക് ജീവനക്കാരിയായ അംഗപരിമിതയായ യുവതി ജോലി കഴിഞ്ഞ് നടന്ന് വരുമ്പോള്‍ പ്രതി ലൈംഗികഉദ്ദേശത്തോടെ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചതിനെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.ജി. ജയനാരായണനാണ് കേസ് രജിസ്റ്റര്‍ ചെയ്ത ‍ അന്വേഷണം നടത്തിയത്. കേസില്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.വി. വിനീത് കുമാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗികാതിക്രമം കാട്ടിയതിനും ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരവും, മേല്‍ പറഞ്ഞ കൂറ്റകൃത്യങ്ങള്‍ അംഗപരിമിതകൂടിയായ വ്യക്തിയോട് ചെയ്തതിന് RPWD നിയമപ്രകാരവുമാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍‍ & പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.എന്‍. സിനിമോള്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *