കൊച്ചി: ട്രാൻസ്‌ജെൻഡർമാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും ആറു മാസത്തിനുള്ളിൽ സംവരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പാല്‍ക്കാട് സ്വദേശി സി കബീർ അടക്കമുള്ളവരുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശത്തെ തുടർന്ന് കേന്ദ്രസർക്കാർ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമങ്ങൾ പാസാക്കിയിരുന്നു. 2020ൽ സംസ്ഥാന സർക്കാറും ചട്ടങ്ങൾ രൂപീകരിച്ചിരുന്നെങ്കിലും സംവരണം നിലവിൽ വരാത്തതിൽ കോടതി വിമർശനം ഉന്നയിച്ചു.
നയരൂപീകരണത്തിൽ സാധാരണ കോടതി ഇടപെടാറില്ലെങ്കിലും സുപ്രീംകോടതി ട്രാൻസ്‌ജെൻഡർമാരുടെ അവകാശം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം നൽകുന്നത്. വിദ്യാഭ്യാസവും തൊഴിലും ട്രാൻസ്‌ജെൻഡർമാരുടെ പുരോഗതിക്കാവശ്യമായ പ്രധാന ഘടകങ്ങളാണെന്നും കോടതി വ്യക്തമാക്കി.





