ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി 2 (ഞായർ) രാവിലെ 5 മുതൽ കല്യാണ ചടങ്ങുകൾ ആരംഭിക്കും. വിവാഹ ബുക്കിങ്ങ് 200 കടന്നതിനെ തുടർന്ന് ദേവസ്വം ദർശനത്തിനും താലികെട്ട് ചടങ്ങുകൾക്കും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുന്നു.
പൊതു അവധി ദിനമായതിനാൽ ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ക്ഷേത്ര ദർശനം സുഗമമാക്കുകയും വിവാഹ ചടങ്ങുകൾ സമയബന്ധിതമായി നടത്തുകയും ചെയ്യും. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ സജ്ജമാക്കി, ക്ഷേത്രം കോയ്മമാരെ അധികമായി നിയോഗിക്കുമെന്ന് ദേവസ്വം അറിയിച്ചു.
വിവാഹ സംഘം ക്ഷേത്രത്തിലെ തെക്കേ നടയിലെ പട്ടർ കുളത്തിനടുത്തുള്ള റിസപ്ഷൻ കൗണ്ടറിൽ രജിസ്ട്രേഷൻ നടത്തി ടോക്കൺ വാങ്ങിയ ശേഷം പ്രത്യേക പന്തലിൽ വിശ്രമിക്കാം. ടോക്കൺ നമ്പർ അനുസരിച്ച് ക്ഷേത്രം സെക്യൂരിറ്റി വിഭാഗം മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്കും അവിടെ നിന്ന് കല്യാണ മണ്ഡപത്തിലേക്കും പ്രവേശനം നൽകും.
വരനും വധുവും കുടുംബാംഗങ്ങളും നാല് ഫോട്ടോഗ്രാഫർമാരുമടക്കം 24 പേർക്ക് മാത്രം പ്രവേശനാനുമതി ഉണ്ടാകും.
ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനം സുഗമമാക്കാൻ നിർമാല്യം മുതൽ ഭക്തരെ നേരിട്ട് നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കുമെന്നും ദർശന ക്യു വടക്കേ നടപ്പന്തലിലേക്കു മാറ്റുമെന്നും ദേവസ്വം അറിയിച്ചു. ഭക്തജനങ്ങൾ ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു.