കൊച്ചി: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ (ആർസിസി) ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകുമോയെന്ന് വ്യക്തമാക്കണമെന്ന് കേരള ഹൈക്കോടതി. ചീഫ് സെക്രട്ടറിയോ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ഉത്തരവിട്ടു.
രക്താർബുദത്തിന് ചികിത്സയിലിരിക്കെ 2018ൽ മരിച്ച ആലപ്പുഴ സ്വദേശിനിയായ ഒൻപതു വയസുള്ള പെൺകുട്ടിയുടെ അച്ഛനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ചികിത്സയുടെ ഭാഗമായി നൽകിയ രക്തത്തിൽ നിന്നാണ് കുട്ടി എച്ച്ഐവി ബാധിതയായത്.
ആർസിസിയിൽ രക്തപരിശോധനയ്ക്കായി ഉപയോഗിക്കുന്ന സംവിധാനത്തിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കുട്ടിയെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കു വിധേയമാക്കിയ ശേഷം ആർസിസിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയുടെ ഭാഗമായി 49 തവണ കുട്ടിക്ക് രക്തം നൽകി. രക്തം നൽകിയ ഒരാൾ എച്ച്ഐവി ബാധിതനായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.