Kerala News

തൃശൂർ പൂരത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടം നിർബന്ധമെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം സുരക്ഷയോടുകൂടി സംഘടിപ്പിക്കേണ്ടത് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ തന്നെയായിരിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. ജില്ലാ കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിയന്ത്രണത്തിലാണ് പൂരം നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് വിജു ഏബ്രഹാമുമടങ്ങിയ ഡിവിഷൻ ബെഞ്ച് ചേർന്നുള്ള ഹർജികളിൽ ആണ് നിര്‍ദേശങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ആചാരപരമായ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് പൂരം നടത്തപ്പെടുകയെന്ന് ഉറപ്പാക്കണമെന്നും കോടതി അറിയിച്ചു. മൂന്നു ദേവസ്വങ്ങളും തമ്മിൽ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും നിർദേശിച്ചു.

പരിചയസമ്പന്നരായ പൊലീസുകാരെ ഡ്യൂട്ടിയിലേക്ക് നിയോഗിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. അതുപോലെ, വൊളന്റിയർമാരുടെ ലിസ്റ്റ് ഏപ്രിൽ 25നകം ജില്ല ഭരണകൂടത്തിന് സമർപ്പിക്കണമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളിൽ നിന്ന് കോടതി ആവശ്യപ്പെട്ടു.

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട്, പൊലിസ് കമ്മീഷണർ അങ്കിത് അശോകിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ബി. ഗോപാലകൃഷ്ണൻ അടക്കം നൽകിയ ഹർജികൾക്കാണ് ഈ ഉത്തരവ്. പൂരം അലങ്കോലവുമായി ബന്ധപ്പെട്ട അന്വേഷണവും നടപടികളും മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *