
ന്യൂഡൽഹി: ഇന്ത്യയും ദക്ഷിണകൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ പുതിയ നീക്കങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണകൊറിയൻ പ്രസിഡൻ്റ് ലീ ജെയ് മ്യുങ് ഇന്ത്യ സന്ദർശിച്ചപ്പോൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇരു രാജ്യങ്ങൾക്കിടയിലെ വ്യാപാരം നിലവിൽ 27 ബില്യൺ ഡോളറാണെന്നും ഇത് 2030ഓടെ 50 ബില്യൺ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ-കൊറിയ ഫിനാൻഷ്യൽ ഫോറം, ഇൻഡസ്ട്രിയൽ കോ-ഓപ്പറേഷൻ കമ്മിറ്റിയും എക്കണോമിക് സെക്യൂരിറ്റി ഡയലോഗും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സെമികണ്ടക്ടർ, കപ്പൽനിർമ്മാണം, ഊർജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഇരുരാജ്യങ്ങൾ തമ്മിൽ തീരുമാനമായി. കൊറിയൻ കമ്പനികൾക്ക് ഇന്ത്യയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ കൊറിയൻ ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് സ്ഥാപിക്കാനും തീരുമാനമായി. അതിനുവേണ്ടി നിലവിലെ വ്യാപാര കരാർ പുതുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
സാംസ്കാരിക ബന്ധങ്ങൾക്ക് ഇരുരാജ്യങ്ങളും കൂടുതൽ പ്രാധാന്യം നൽകും. ഇന്ത്യയിൽ കെ-പോപ്പിനും കെ-ഡ്രാമകൾക്കും ലഭിക്കുന്ന ജനപ്രീതിയും കൊറിയയിൽ ഇന്ത്യൻ സിനിമയ്ക്കുള്ള അംഗീകാരവും ചൂണ്ടിക്കാട്ടി, 2028ൽ ഇന്ത്യ-കൊറിയ സൗഹൃദോത്സവം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ഇൻഡോ-പസഫിക് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യയും കൊറിയയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.




