Court Kerala News

യുവാവിനെ കൊലപ്പെടുത്തിയ കേസ് അച്ഛനും, മകനും ജീവപര്യന്തം

കഠിനതടവിനു പുറമെ കൊലപാതക ശ്രമത്തിനു 5 വര്‍ഷം 10 മാസം കഠിന തടവിനും കൂടാതെ 2,60,000 രൂപ വിതം പിഴയും ശിക്ഷയും വിധിച്ചു

വീട്ടുകാരുമായുള്ള വ്യക്തിവൈരാഗ്യം നിമിത്തം ആക്രമിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മണലൂർ ഉല്ലാസ് റോഡില്‍ താമസിക്കുന്ന തിരുത്തിയിൽ വേലുക്കുട്ടി (67 വയസ്സ്) ടിയാന്റെ മകൻ അനിൽകുമാർ (41 വയസ്സ്) എന്നിവരെ ജീവപര്യന്തം കഠിനതടവിനു പുറമെ കൊലപാതക ശ്രമത്തിനു 5 വര്‍ഷം 10 മാസം കഠിന തടവിനും കൂടാതെ ഓരോ പ്രതിയും 2,60,000 രൂപ പിഴയടക്കുന്നതിനും തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് ടി കെ മിനിമോൾ ശിക്ഷ വിധിച്ചു. റബീഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത് (22 വയസ്സ്). കൊലപാതകത്തിനും, ആക്രമിച്ചതിനും വിവിധ വകുപ്പുകളിലായാണ് പ്രതികളെ ഇപ്രകാരം ശിക്ഷിച്ചത്. . ജീവപര്യന്തം ഒഴികെ ഉള്ള ശിക്ഷ ആദ്യം അനുഭവിക്കാനും അതിനു ശേഷം മാത്രം ജീവപര്യന്തം ശിക്ഷ തുടങ്ങാനും കോടതി വിധിയില്‍ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

2014 ഏപ്രിൽ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളുടെ അയൽവാസിയായ റബീഷും, ശോഭിതും പ്രതികളുടെ വീടിൻറെ മുന്നിൽ കൂടെ നടന്നു പോകുമ്പോള്‍ ശോഭിത്തിന്റെ വീട്ടുകാരുമായി വൈരാഗ്യം ഉണ്ടായിരുന്ന പ്രതികൾ രണ്ടുപേരും കൂടി ഇവരെ തടഞ്ഞുനിർത്തി കാലുകൊണ്ട് അടിച്ചും ചവിട്ടിയും അരിവാൾ കൊണ്ട് ക്രൂരമായി ആക്രമിക്കുകയും, ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പരിക്കിന്റെ കാഠിന്യത്താല്‍ റബീഷ് മരണപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ശോഭിതിനും ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി.

തുടര്‍ന്ന് അന്തിക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു . എന്നാൽ കോടതിയിൽ തെളിവെടുക്കുന്നതിനു മുമ്പ് ശോഭിത് ഒരു വാഹന അപകടത്തിൽ മരണപ്പെട്ടു. ആയത് പ്രോസിക്യൂഷന് പ്രതിസന്ധിയായെങ്കിലും യുവാക്കളുടെ കരച്ചിൽ കെട്ട് ഓടിവന്ന സാക്ഷികളുടെ മൊഴിയും, ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കൂട്ടിയിണക്കി പ്രതികള്‍ കുറ്റക്കാരെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിക്കുകയായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 31 രേഖകളും പത്തോളം തൊണ്ടിമുതലും ഹാജരാക്കുകയും 18 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. വിചാരണയുടെ അവസാനഘട്ടത്തില്‍ ഒളിവിൽ പോയ ഒന്നാം പ്രതി കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്ന സമയത്ത് നിലമ്പൂർ നിന്നും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് റിമാൻഡിൽ പാർപ്പിച്ച് വിചാരണ പൂർത്തിയാക്കുകയുമായിരുന്നു.

സമൂഹത്തിനു സന്ദേശമാകുന്ന തരത്തിൽ ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചാണ് ശിക്ഷ വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. ബി. സുനിൽകുമാർ, സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധു എന്നിവർ ഹാജരായി.

അന്തിക്കാട് പോലീസ് Cr 578/2014 U/s 341, 323, 324, 302, 34 IPC ആയി കേസ് രജിസ്റ്റർ ചെയ്തു അന്തിക്കാട് SI ആയിരുന്ന K K തോമസ് ആദ്യ അന്വേഷണം നടത്തിയും തുടർന്നുള്ള അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യതു കുറ്റപത്രം സമർപ്പിച്ചതു അന്നത്തെ ചേർപ്പ് ഇൻസ്‌പെക്ടർ ആയിരുന്ന C.സുന്ദരൻ ആണ്, അന്വേഷണത്തിൽ S. M.സലിം. ASI ആണ് അസ്സിസ്റ്റ്‌ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *