സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളെ ഘട്ടം ഘട്ടമായി ഐ.എസ്.ഒ നിലവാരത്തിലുയർത്താൻ പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പിലാക്കുമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
”രജിസ്‌ട്രേഷൻ വകുപ്പും കാലത്തിനൊപ്പം’ എന്ന പരിപാടിയുടെ ഭാഗമായി വകുപ്പിനെയാകെ ആധുനികവൽക്കരിച്ചുവരികയാണ്. ഒട്ടേറെ സേവനങ്ങൾ ഇതിനകം ഓൺലൈൻ സൗകര്യമൊരുക്കി ക്യാഷ്‌ലെസ് ഓഫീസുകളാക്കി മാറ്റി. എ.ഐ.ജി ചിട്ടി തസ്തിക എ.ഐ.ജി ചിട്ടി ആൻഡ് മോഡണൈസേഷൻ എന്നാക്കി കെ.എ.എസ് റാങ്കിലേക്ക് ഉയർത്തി. ഐ.എസ്.ഒ നിലവാരത്തിൽ ഉയർത്തുന്നതിന് ആദ്യഘട്ടത്തിൽ ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സബ് രജിസ്ട്രാർമാർക്കുള്ള സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സബ് രജിസ്ട്രാർ ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങൾ പണിയുമ്പോൾ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരത്ത് നടന്ന ശില്പശാലയിൽ രജിസ്‌ട്രേഷൻ ഐ.ജി മീര കെ, ജോയിന്റ് ഐ.ജി സാജൻ കുമാർ, ഡി.ഐ.ജി സുമംഗലാദേവി, എ.ഐ.ജി അഖില തുടങ്ങിയ ഉദ്യോഗസ്ഥരും സംബന്ധിച്ചു. കിലയിലെ ഐ.എസ്.ഒ കൺസൾട്ടന്റ് ഐശ്വര്യ ഐ.എസ്.ഒ മാനദണ്ഡങ്ങൾ സംബന്ധിച്ച് വിശദീകരിച്ചു.





