India News

71,850 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമിടും; മൂന്ന് ദിവസത്തിനിടെ അഞ്ച് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ മോദി

ന്യൂഡല്‍ഹി: നാളെ മുതല്‍ മുന്ന് ദിവസങ്ങളിലായി പ്രധാനമന്ത്രി  നരേന്ദ്രമോദി അഞ്ച് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. മിസോറാം, മണിപ്പൂര്‍, അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലായി 71,850 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമിടും. മൂന്ന് ദിവസത്തെ സന്ദര്‍ശനം പതിനഞ്ചിന് അവസാനിക്കും.

ആദ്യസന്ദര്‍ശനം മിസോറാമിലാണ്. അവിടെ 9000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപന കര്‍മം മോദി നിര്‍വഹിക്കും. ഒരു പൊതു പരിപാടിയിലും പ്രധാനമന്ത്രി പ്രസംഗിക്കും. ഉച്ചയ്ക്ക് 12:30-ഓടെ മണിപ്പൂരിലെത്തുന്ന മോദി 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. അദ്യമെത്തുക ചുരാചന്ദ്പൂരിലായിരിക്കും. അവിടെ വച്ച് 7300 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. ഒരു പൊതുയോഗത്തിലും മോദി സംസാരിക്കും. തുടര്‍ന്ന് മോദി രണ്ടരയോടെ ഇംഫാലില്‍ എത്തും. അവിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കും. 1200 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. മണിപ്പൂര്‍ കലാപത്തിന്റെ ഇരകളെ മോദി കാണും.

തുടര്‍ന്ന് അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളും മോദി സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 13-ന് ഗുവഹാത്തിയില്‍ നടക്കുന്ന ഡോ. ഭൂപന്‍ ഹസാരികയുടെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങളില്‍ മോദി പങ്കെടുക്കും. പിറ്റേദിവസം അസമില്‍ 18,530 കോടിയുടെ വിവിധ പദ്ധതികള്‍ക്ക് ശിലാസ്ഥാപനം നടത്തുകയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

സെപ്റ്റംബര്‍ 15-ന് പ്രധാനമന്ത്രി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. രാവിലെ ഒന്‍പതരയ്ക്ക് കാല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന 16-ാമത് സംയുക്ത കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. തുടര്‍ന്ന് ബിഹാറിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 2:45-ന് പൂര്‍ണിയ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും. കൂടാതെ, പൂര്‍ണിയയില്‍ ഏകദേശം 36,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. അവിടെ നടക്കുന്ന പൊതുപരിപാടിയിലും മോദി സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *