രാജസ്ഥാനിലുണ്ടായ ബൈക്കപകടത്തിൽ മരിച്ച എസ്‌പിജി മുൻ അംഗം ഷിൻസ് തലച്ചിറ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഡ്രൈവറായിരുന്നു. ഒൻപതുവർഷം പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പിൽ പ്രവർത്തിച്ചു.
പ്രധാനമന്ത്രി കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോൾ സഞ്ചരിച്ച വാഹനം ഓടിച്ചത് ഷിൻസായിരുന്നു. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കപകടത്തിൽ മരിച്ചത്. ഡൽഹിയിലെത്തുന്ന മലയാളികൾക്ക് പ്രത്യേകിച്ച് മലയോര നിവാസികൾക്ക് സഹായിയും വഴികാട്ടിയുമായിരുന്നു ഷിൻസ്. ഒരു മാസം മുമ്പ് നാട്ടിലെത്തിയ അദ്ദേഹം അടുത്ത ജനുവരിയോടെ വിരമിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ആലോചനയിലായിരുന്നു.
മണ്ഡപം സെയ്‌ന്റ് ജോസഫ് എയ്‌ഡഡ് യുപി സ്കൂളിൽനിന്ന് പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷിൻസ് കടുമേനി സെയ്‌ന്റ് മേരീസ് ഹൈസ്കൂളിലായിരുന്നു തുടർപഠനം. 23 വർഷം മുമ്പാണ് അതിർത്തിരക്ഷാസേനയിൽ ചേർന്നത്. 192-ാം ബറ്റാലിയനിലായിരുന്നു നിയമനം. ഡൽഹിയും കശ്മീരും അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്തു. കഠിനമായ ശാരീരികക്ഷമതാപരീക്ഷയ്ക്കും മറ്റ് വിവിധ പരീക്ഷകൾക്കും അഭിമുഖത്തിനും ശേഷമാണ് പ്രധാനമന്ത്രിയുടെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലേക്ക് ഷിൻസിനെ എടുത്തത്. “ആ സെലക്ഷൻ വാർത്ത കേട്ടപ്പോൾ ഞങ്ങൾക്കൊക്കെ അഭിമാനമായിരുന്നു. മലയോരത്തെ സാധാരണ കർഷകകുടുംബത്തിൽ ജനിച്ച്, സാധാരണ സ്കൂളിൽ പഠിച്ച ആൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സംരക്ഷിക്കാനുള്ള സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ചെറിയ കാര്യമല്ലല്ലോ”- അടുത്ത ബന്ധുവായ സജി ഓർക്കുന്നു. സാധാരണഗതിയിൽ മൂന്നുവർഷമാണ് എസ്‌പിജിയിൽ പ്രവർത്തിക്കുക. ഷിൻസിന്റെ മികവ് കണക്കിലെടുത്ത് അദ്ദേഹത്തിന് രണ്ട് ടേം കൂടി നൽകുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് അപകടവിവരം വീട്ടിലറിയിച്ചത്. ഭാര്യ ജസ്മിയുടെ ഫോണിലേക്കാണ് ബിഎസ്എഫിൽനിന്ന് വിളിച്ചത്. ചെറിയ പരിക്ക് പറ്റിയെന്നേ ആദ്യം പറഞ്ഞുള്ളൂ. വീട്ടുകാർ പുറപ്പെടാൻ ആലോചിക്കുമ്പോഴേക്ക് അടുത്ത കോൾ വന്നു, വരേണ്ടെന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞ്. 13 വർഷം മുമ്പാണ് മണക്കടവ് ചീക്കാട് റോഡിലെ കിഴക്കേപ്പടിയിൽ ഷിൻസ് വീടും സ്ഥലവും വാങ്ങിയത്. ഷിൻസിനൊപ്പം ഡൽഹിയിലായിരുന്ന ജസ്മിക്ക് ഇതിനിടെ സംസ്ഥാന സർക്കാർ സർവീസിൽ നഴ്സായി നിയമനം കിട്ടി. ഇതോടെയാണ് അവർ നാട്ടിലേക്ക് പോന്നത്.





