Kerala News

സൗദി സന്ദര്‍ശനത്തിന് അനുമതിയില്ല; മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് നാളെ തുടക്കമാകും

തിരുവനന്തപുരം: മുഖ്യമന്ത്രി   പിണറായി വിജയന്റെ സൗദി സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയില്ല. അതേസമയം മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രി സജി ചെറിയാന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവര്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.

ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. ബഹറിനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹറിൻ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് സന്ദര്‍ശന ലക്ഷ്യം.

നാളെ വൈകീട്ടാണ് ​ഗൾഫ് സന്ദർശനത്തിനായി മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. ബഹറിനിലെത്തുന്ന മുഖ്യമന്ത്രി അവിടെ നിന്നും സൗദിയിലേക്ക് റോഡു മാർ​ഗം പോകാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ യാത്രയ്ക്ക് അനുമതി ലഭിക്കാത്തതിനാൽ 16 ന് മുഖ്യമന്ത്രി കൊച്ചിയിൽ തിരിച്ചെത്തും. 22ന് മസ്കറ്റിലെത്തുന്ന മുഖ്യമന്ത്രി 24 ന് പൊതുപരിപാടിയിൽ പങ്കെടുക്കും. 25 ന് സലാലയിലെ പരിപാടിയിലും പങ്കെടുക്കും. അതിന് ശേഷം 26 ന് കൊച്ചിയിലെത്തി 28 ന് രാത്രി ഖത്തറിലേക്ക് പോകാനാണ് തീരുമാനം.

30 ന് ഖത്തറിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തും. തുടർന്ന് നവംബർ അഞ്ചിന് കുവൈറ്റിലേക്ക് പോകും. കുവൈറ്റിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി അബുദാബിയിലെത്തും. അബുദാബിയിലും മുഖ്യമന്ത്രി വിവിധ പരിപാടികളിൽ സംബന്ധിക്കും. അഞ്ചു ദിവസം മുഖ്യമന്ത്രി അബുദാബിയിൽ ഉണ്ടാകും. മകൻ വിവേക് കിരൺ അബുദാബിയിലാണ് ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *