India News

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. കേരളത്തോടൊപ്പം പിറവി ആഘോഷിക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കും അമിത് ഷാ ആശംസ അറിയിച്ചു.

”ആഗോളതലത്തില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ മികവ് പുലര്‍ത്തുന്നവരും, സര്‍ഗ്ഗാത്മകതയ്ക്കും നൂതനാശയങ്ങള്‍ക്കും പേരുകേട്ടതുമായ ഒരു സംസ്ഥാനമാണിത്. സംസ്ഥാനത്തിന്റെ മനോഹരമായ ഭൂപ്രകൃതിയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃകവും ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് എപ്പോഴും നല്ല ആരോഗ്യവും വിജയവും ഉണ്ടാകട്ടെ.”, പ്രധാനമന്ത്രി പറഞ്ഞു.

കേരളം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ പിറവി ദിനമാണ് നവംബര്‍ 1. പിറവി ആഘോഷിക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശംസകള്‍ നേര്‍ന്നു. സംസ്ഥാനങ്ങള്‍ പൊതുജനക്ഷേമം, ശുചിത്വം, സമൃദ്ധി എന്നിവയിലേയ്ക്ക് പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളുടെ അഭിവൃദ്ധിക്കും മഹത്വത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് അമിത് ഷാ എക്‌സില്‍ കുറിച്ചു. ഛത്തീസ്ഗഢിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന അമിത് ഷാ സംസ്ഥാനത്തിന്റെ വികസനത്തിനും ക്ഷേമത്തിനും തടസമായ നക്‌സലിസം ഇല്ലാതാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സംസ്ഥാനത്തും രാജ്യത്തും നക്‌സലിസം അവസാന ശ്വാസത്തിലാണ്. 2026 മാര്‍ച്ച് 31 ഓടെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നക്‌സലിസത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ഛത്തീസ്ഗഢില്‍ വികസനത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്യും, അമിത് ഷാ പറഞ്ഞു. ധീരരായ സൈനികര്‍ക്കും കഠിനാധ്വാനികളായ കര്‍ഷകര്‍ക്കും പേരുകേട്ട സംസ്ഥാനമാണിത്. സദ്ഭരണത്തിലും പൊതുജന ക്ഷേമത്തിലും പുതിയ മാറ്റങ്ങള്‍ ഉണ്ട്, ആശംസാ സന്ദേശത്തില്‍ അമിത് ഷാ പറഞ്ഞു.

സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന മധ്യപ്രദേശ് പ്രകൃതി സൗന്ദര്യം കൊണ്ട് നിറഞ്ഞതാണ്. പൊതുജനക്ഷേമത്തിലേയ്ക്കും ശുചിത്വത്തിലേയ്ക്കും സമൃദ്ധിയിലേയ്ക്കും തുടര്‍ച്ചയായി മുന്നേറിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് വളരെയധികം സംഭാവന നല്‍കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. പ്രധാനമന്ത്രി മോദിയുടേയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റേയും നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനു കീഴില്‍ സംസ്ഥാനം തുടരട്ടെ എന്നാശംസിക്കുന്നു, അദ്ദേഹം പറഞ്ഞു. കല, നവീകരണം, പഠനം എന്നിവയില്‍ സമ്പന്നമായ പാരമ്പര്യമാണ് കര്‍ണാടകയ്ക്കുള്ളത്. രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്കും വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലാതീതമായ പാരമ്പര്യങ്ങള്‍, പ്രകൃതി സൗന്ദര്യം, ജനങ്ങളുടെ സര്‍ഗാത്മക മനോഭാവം എന്നിവയാല്‍ നമ്മുടെ സാംസ്‌കാരിക ഭൂപ്രകൃതിയില്‍ കേരളം എന്നും തിളങ്ങി നില്‍ക്കുന്നു. സംസ്ഥാനത്തിന്റെ പുരോഗതിയ്ക്കും സമൃദ്ധിക്കും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *