India News

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രികര്‍ സൗജന്യ അലവന്‍സ് പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്നതിന് അധിക ചാര്‍ജ് നല്‍കണമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ യാത്രക്കാരുടെ ലഗേജ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് എംപി വെമിറെഡ്ഡി പ്രഭാകര്‍ റെഡ്ഡി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി കണക്കുകള്‍ നല്‍കിയത്. വിമാനത്താവളങ്ങളില്‍ പിന്തുടരുന്ന രീതി ട്രെയിനിലും നടപ്പാക്കുമോ എന്നായിരുന്നു എംപി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യം.

യാത്രക്കാര്‍ക്ക് പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റുകളില്‍ കൊണ്ടുപോകാന്‍ കഴിയുന്ന ലഗേജിന് ക്ലാസ് തിരിച്ചുള്ള പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ടെന്നായിരുന്നു റെയില്‍വെ മന്ത്രി രേഖാമൂലം നല്‍കിയ മറുപടി. ക്ലാസ് തിരിച്ചുള്ള സൗജന്യ അലവന്‍സും പരമാവധി പരിധികളും ഇതിനൊപ്പം മന്ത്രി പങ്കുവച്ചു.

നിലവില്‍, സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ക്ക് 35 കിലോഗ്രാം ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ചാര്‍ജ് അടച്ച് പരമാവധി 70 കിലോഗ്രാം വരെ ലഗേജും അനുവദിക്കും. സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് 40 കിലോഗ്രാമാണ് സൗജന്യ അലവന്‍സ്, 80 കിലോഗ്രാം വരെയാണ് പരമാവധി പരിധി. എ സി ത്രീ ടയര്‍, ചെയര്‍ കാര്‍ യാത്രക്കാര്‍ക്ക് 40 കിലോഗ്രാം ലഗേജ് സൗജന്യമായി അനുവദിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്, എ സി ടു ടയര്‍ യാത്രക്കാര്‍ക്ക് 50 കിലോഗ്രാം സൗജന്യ അലവന്‍സും പരമാവധി 100 കിലോഗ്രാം വരെയും കൊണ്ടുപോകാം. എ.സി ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് 70 കിലോഗ്രാം സൗജന്യമായും 150 കിലോഗ്രാം വരെ ചാര്‍ജ് അടച്ച് ലഗേജ് കൊണ്ടുപോകാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍, വ്യാപാര ആവശ്യങ്ങള്‍ക്കുള്ള ചരക്കുകള്‍ വ്യക്തിഗത ലഗേജായി പാസഞ്ചര്‍ കമ്പാര്‍ട്ടുമെന്റുകളില്‍ കൊണ്ടുപോകുന്നത് നിയമ വിരുദ്ധമാണ്. നിശ്ചിത പരിധി കവിയുന്ന ലഗേജുകള്‍ റെയില്‍വേയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ബ്രേക്ക് വാനുകളില്‍ ബുക്ക് ചെയ്ത് കൊണ്ടുപോകാമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *