India News

2026ലെ ആദ്യ വിക്ഷേപണത്തിന് ഐഎസ്ആർഒ; ‘അന്വേഷ’യുമായി പിഎസ്എൽവി-സി 62ന്റെ വിക്ഷേപണം ഇന്ന്

ഹൈദരാബാദ് : 2026 ലെ രാജ്യത്തിന്റെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എൽവി-സി 62ന്റെ വിക്ഷേപണം ഇന്നു നടക്കും. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപണം. 2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണ ദൗത്യമാണിത്.

ദൗത്യത്തിന്റെ 22.5 മണിക്കൂർ കൗണ്ട്ഡൗൺ ആരംഭിച്ചിരുന്നു. 2025 മെയിലെ പരാജയശേഷമുള്ള പിഎസ്എല്‍വിയുടെ തിരിച്ചുവരവാണിത്. ഇഒഎസ് എന്‍ വണ്‍ അന്വേഷ അടക്കം പതിനാറ് പേ ലോഡുകളാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ഹൈപ്പര്‍സ്‌പെക്ട്രല്‍ ഇമേജിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഉപഗ്രഹം ഭൗമ നിരീക്ഷണത്തില്‍ മുതല്‍ക്കൂട്ടാകും.

‘ഇഒഎസ് എൻ വൺ അന്വേഷ’യ്ക്ക് ഒപ്പം പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ, 14 സഹ-പാസഞ്ചർ ഉപഗ്രഹങ്ങളും സൂര്യ-സിൻക്രണസ് ഭ്രമണപഥത്തിൽ വിന്യസിക്കും. ഡിആർഡിഒയുടെ ഇൻസ്ട്രുമെന്റ്സ് റിസർച്ച് & ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ഐആർഡിഇ) വികസിപ്പിച്ചെടുത്ത ഒരു ഹൈപ്പർസ്പെക്ട്രൽ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ.

ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻ‌എസ്‌ഐ‌എൽ) ആണ് ഈ ദൗത്യം ഏറ്റെടുക്കുന്നത്. പതിനഞ്ച് പേലോഡുകളിൽ യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്. ബഹിരാകാശത്ത് ചെന്ന ശേഷം തിരികെ ഭൂമിയിലേക്ക് വരുന്ന സ്പാനിഷ് സ്റ്റാര്‍ട്ടപ്പായ ഓര്‍ബിറ്റല്‍ പാരഡൈമിന്റെ കിഡ് ആണ് മറ്റൊരു ശ്രദ്ധേയ പേലോഡ്.

ഇന്ത്യന്‍ കമ്പനിയായ ഓര്‍ബിറ്റ് എയിഡിന്റെ ആയുല്‍സാറ്റ് എന്നൊരു ചെറു ഉപഗ്രഹവും ദൗത്യത്തിന്റെ ഭാഗമാണ്. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ലക്ഷ്യം.രാഹുല്‍ മൂന്ന ധ്രുവ സ്‌പേസ് എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന്റെ അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി 62 ബഹിരാകാശത്ത് എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *