India News

ബംഗാളിന്റെ വികസനത്തിന് തൃണമൂലിനെ അധികാരത്തില്‍ നിന്ന് പിഴുതെറിയണം; നരേന്ദ്ര മോദി

കൊല്‍ക്കത്ത: ഇന്ത്യയിലെ പുതിയ തലമുറ ബിജെപിയുടെ വികസന മാതൃകയില്‍ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലെ വിജയം മോദി ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ബംഗാളില്‍ ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും മോദി പറഞ്ഞു.

ഹൃദയമില്ലാത്ത ബംഗാള്‍ സര്‍ക്കാര്‍ വികസനത്തിന് കേന്ദ്രം നല്‍കുന്ന ഫണ്ട് കൊള്ളയടിക്കുന്നു. ബംഗാളിലെ എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും വീട് വേണം. അര്‍ഹരായ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ ഉറപ്പാക്കണം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണങ്ങളും അവര്‍ക്ക് കിട്ടണം. സംസ്ഥാനതലത്തിലുള്ള അഴിമതി കാരണം ഈ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നല്‍കുന്ന പണം ടിഎംസി നേതാക്കള്‍ കൊള്ളയടിക്കുന്നുവെന്നും തൃണമൂല്‍ സര്‍ക്കാര്‍ തന്റേയും ബംഗാള്‍ ജനതയുടേയും ശത്രുവായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലും നല്ല ഭരണം വരാനുള്ള സമയമായെന്ന് ഒഡീഷ, ത്രിപുര, അസം, ബിഹാര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആരോഗ്യ പദ്ധതികളെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തടഞ്ഞുവെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു. ആയുഷ്മാന്‍ ഭാരത് അനുവദിക്കാത്ത ഏക സംസ്ഥാനം ബംഗാളാണ്. തന്റെ പദ്ധതിയില്‍ നിന്ന് പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായം ലഭിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ല. ഈ ക്രൂര സര്‍ക്കാരിന് വിടനല്‍കാന്‍ സമയമായെന്നും അദ്ദേഹം വ്യക്തമാക്കി. ഗംഗാ മാതാവിന്റെ അനുഗ്രഹത്താല്‍, വികസന നദി ഇനി ബംഗാളിലും ഒഴുകും. ബിജെപി ഇത് സാധ്യമാക്കും. ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം പിന്തുടരുന്ന അവരായിരുന്നു കുറേക്കാലം കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭരിച്ചത്. ബിജെപി ഈ സംസ്ഥാനങ്ങളെ അവരുടെ കയ്യില്‍ നിന്ന് മോചിപ്പിച്ചു. ദരിദ്രരുടെ ശത്രുവാണ് ടിഎംസി സര്‍ക്കാര്‍. ബംഗാളിനെ അനധികൃത കുടിയേറ്റത്തില്‍ നിന്ന് മുക്തമാകണം.ഹൃദയം ഇല്ലാത്ത സര്‍ക്കാരാണ് ടിഎംസി അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *