ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (EU) സ്വതന്ത്ര വ്യാപാര കരാറില്‍ (FTA) ഒപ്പുവെച്ചു. ‘വ്യാപാര കരാറുകളുടെ മാതാവ്’ (‘mother of all deals’) എന്നു വിശേഷിപ്പിപ്പിക്കുന്ന കരാര്‍ ഒപ്പിട്ട കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. കരാര്‍ ഇരുപക്ഷത്തിനും വലിയ അവസരങ്ങള്‍ ഉറപ്പുനല്‍കുന്നതാണ്. കരാര്‍ എണ്ണ-വാതക മേഖലയ്ക്ക് വന്‍ നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ലോകത്തിലെ രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ഈ കരാര്‍ ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങള്‍ക്ക് വലിയ അവസരങ്ങള്‍ കൊണ്ടുവരും. ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗവും കരാര്‍ പ്രതിനിധാനം ചെയ്യുന്നു. കരാര്‍ ഇന്ത്യന്‍ ഉല്‍പ്പാദന മേഖലയ്ക്ക് വലിയ ഉത്തേജനം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബ്രിട്ടനുമായും യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായും (EFTA) ഉള്ള കരാറുകളെ യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ യോജിച്ചുപോകുന്നതാകും. ഇത് ആഗോള വ്യാപാരത്തെയും വിതരണ ശൃംഖലയെയും ശക്തിപ്പെടുത്തും. കരാര്‍ ഇന്ത്യയിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സേവന മേഖലയെ കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യും. ലോകത്തിലെ എല്ലാ ബിസിനസുകള്‍ക്കും നിക്ഷേപകര്‍ക്കും ഇന്ത്യയിലുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതാണ് ഈ സ്വതന്ത്ര വ്യാപാര കരാര്‍. എല്ലാ മേഖലകളിലെയും ആഗോള പങ്കാളിത്തങ്ങളില്‍ ഇന്ത്യ വ്യാപകമായി പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് ദിനാഘോഷത്തിന് പ്രത്യേക അതിഥികളായി ഇന്ത്യയിലെത്തിയ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുടെയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്റെയും സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്. നീണ്ട 18 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ അന്തിമ രൂപത്തിലെത്തിയത്. അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയനുമായുള്ള എഫ്ടിഎ ചര്‍ച്ച ഇന്ത്യ വേഗത്തിലാക്കിയത്.
സ്വതന്ത്ര വ്യാപാര കരാരിനായുള്ള ചര്‍ച്ചകള്‍ 2007 ലാണ് ആരംഭിച്ചത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഇരുപക്ഷവും 2013 ല്‍ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 2022 ജൂണിലാണ് വീണ്ടും ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. നിയമപരിശോധനകളെല്ലാം പൂര്‍ത്തിയാക്കുന്നതോടെ കരാര്‍ യാഥാര്‍ത്ഥ്യമാകും. ഇന്ത്യയില്‍ കരാറിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം മാത്രം മതിയാകും. ഈ കരാര്‍ പ്രകാരം, 2031 ഓടെ ഇന്ത്യയുടെ യൂറോപ്യന്‍ യൂണിയന്‍ കയറ്റുമതി 50 ബില്യണ്‍ യുഎസ് ഡോളര്‍ വരെ ഉയരുമെന്ന് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിപ്പോര്‍ട്ട് ചെയ്യുന്നു.





