ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ആദ്യമായി ഡ്രോൺ ഉപയോഗിച്ച് ഹിമാചൽ പ്രദേശിലെ റിഹർധാറിലേക്ക് ദേശീയപതാക എത്തിച്ച് തപാൽ വകുപ്പ്. മാണ്ഡി ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന് റിഹർധാറിലേക്കാണ് ഡ്രോൺ വഴി ദേശീയപതാക എത്തിച്ചത്.
കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, വടക്കുകിഴക്കൻ മേഖല വികസന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പദ്ധതിക്ക് വിർച്വലായി തുടക്കം കുറിച്ചത്. മാണ്ഡി ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന് ഡ്രോൺ പറന്നുയരുന്നത് മന്ത്രി തത്സമയം വീക്ഷിക്കുകയും തപാൽ ഉദ്യോഗസ്ഥരുമായും ഡ്രോൺ ഓപ്പറേറ്ററുമായും ആശയവിനിമയം നടത്തുകയും ചെയ്തു.
ദേശാഭിമാനവും പൊതുസേവനവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു. ദുർഗമവും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളിലേക്ക് സേവനങ്ങൾ എത്തിക്കുന്നതിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിക്കുന്നതാണ് ഈ സംരംഭം.





