ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ നാളെ പരിഗണിക്കാനാണ് മാറ്റിയത്. ജാമ്യാപേക്ഷയിൽ വാദം കേട്ട ജഡ്ജി അവധിയിലായതിനാലാണ് തീരുമാനം നീട്ടിവച്ചതെന്ന് കോടതി അറിയിച്ചു. ഇതോടെ തുടർച്ചയായി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കപ്പെട്ട സാഹചര്യത്തിൽ ഷിംജിതക്ക് ജയിലിൽ തുടരേണ്ടിവരും.
ദീപകിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം വീഡിയോ പങ്കുവച്ചിരുന്നു. ഒരു ദിവസത്തിനകം തന്നെ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഈ ആരോപണങ്ങളും ദൃശ്യങ്ങളും പ്രചരിച്ചതാണ് ദീപക് ജീവനൊടുക്കാൻ കാരണമായതെന്നുമാണ് കുടുംബത്തിന്റെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും നിർണ്ണായകമായ തെളിവുകൾ ലഭിച്ചില്ല. യാത്രയ്ക്കിടെ അസ്വാഭാവിക സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.





