Kerala News

കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും ചുവപ്പ് കൊടി; ഭരണസമിതിയില്‍ എല്‍ഡിഎഫിന് സമ്പൂർണ ജയം

തൃശ്ശൂര്‍: ഏറെ വിവാദങ്ങള്‍ക്ക് പിന്നാലെ നടന്ന കരുവന്നൂര്‍ സഹകരണബാങ്കിലെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. മത്സരിച്ച മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചതോടെ ബാങ്ക് ഭരണത്തില്‍ വീണ്ടും സിപിഎം മേല്‍ക്കൈ ഉറപ്പിച്ചു. രണ്ട് സീറ്റുകളില്‍ നേരത്തെ തന്നെ സിപിഎം സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പത്ത് വര്‍ഷത്തിന് ശേഷമാണ് ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ആകെ 11 സീറ്റുകളിലായിരുന്നു മത്സരം. സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

സംസ്ഥാനത്തെ നടുക്കിയ സഹകരണ തട്ടിപ്പ് വിവാദത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പെന്ന നിലയില്‍ ഈ ഫലം രാഷ്ട്രീയമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വര്‍ഷങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്കില്‍ 300 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍. പിന്നീട് നടത്തിയ പരിശോധനയില്‍ 219 കോടിയുടെ ക്രമക്കേടാണുണ്ടായതെന്ന് സ്ഥിരീകരിച്ചു.

പരാതിയെ തുടര്‍ന്ന് സഹകരണ വകുപ്പ് പരിശോധന നടത്തി, തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭരണസമിതിയെ പിരിച്ചുവിട്ട് 2020 മുതല്‍ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലായിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ വിജയം നേടിയത് എല്‍ഡിഎഫിന് രാഷ്ട്രീയ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *