ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായിപ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിലേക്ക്. രാവിലെ ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഒമ്പത് വർഷത്തിനിടെ രണ്ടാം തവണയാണ് മോദി ഇസ്രയേൽ സന്ദർശിക്കുന്നത്. ഇരുവരും പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടിന് ഇസ്രയേൽ പാർലമെന്റായ ക്നെസറ്റിനെ മോദി അഭിസംബോധന ചെയ്യും. എന്നാൽ നെതന്യാഹുവുമായുള്ള ഭിന്നത ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രസംഗം ബഹിഷ്കരിച്ചേക്കുമെന്നാണ് സൂചന. ജറുസലേമിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം ഹോളോകാസ്റ്റ് സ്മാരകമായ യാദ് വാഷേം സന്ദർശനവും ഉണ്ടായിരിക്കും.
നാളെ നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ സൈനിക–വ്യാപാര സഹകരണ കരാറുകൾക്ക് ഒപ്പുവെക്കാനാണ് സാധ്യത. ഇസ്രയേലിന്റെ അയേൺ ഡോം പ്രതിരോധ സംവിധാനവും ദീർഘദൂര മിസൈൽ പ്രതിരോധത്തിനുള്ള ‘ആറോ’, മധ്യദൂര പ്രതിരോധത്തിനുള്ള ‘ഡേവിഡ്‌സ് സ്ലിങ്’ സംവിധാനങ്ങളും ഇന്ത്യ പരിഗണനയിൽ വെച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ പ്രാദേശിക സഹകരണം വരെയുള്ള മേഖലകളിൽ പങ്കാളിത്തം പുതിയ തലത്തിലേക്ക് ഉയരുമെന്ന് നെതന്യാഹു വ്യക്തമാക്കി. ചരിത്രപരമായ സന്ദർശനമെന്ന വിശേഷണത്തോടെയാണ് ഇസ്രയേൽ ഈ യാത്രയെ കാണുന്നത്.




