തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായി മോജ്തബ ഖമേനിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. മുൻ നേതാവ് അലി ഖമേനി യുഎസ്–ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഉണ്ടായ ഭരണപ്രതിസന്ധിക്കിടെയാണ് നിർണായക തീരുമാനം പുറത്തുവന്നത്. 88 അംഗങ്ങളടങ്ങിയ അസംബ്ലി ഓഫ് എക്സ്പെർട്സാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മുജ്തബ ഖമേനിയെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ശക്തമായ പിന്തുണയും സമ്മർദ്ദവും പിന്തുടർന്നാണ് തെരഞ്ഞെടുത്തതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.
അലി ഖമേനിയുടെ ആറ് മക്കളിൽ രണ്ടാമനായ 56കാരനായ മോജ്തബയ്ക്ക് രാജ്യത്തിന്റെ ഭരണഘടനാനുസരണം സായുധ സേന, ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണ ഏജൻസികൾ, ഔദ്യോഗിക മാധ്യമങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന അധികാരങ്ങൾ കൈവരും. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ആദ്യ പരമോന്നത നേതാവായത് ആയത്തുല്ല റൂഹുള്ള ഖമേനിയായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി 1989 മുതൽ രാജ്യത്തെ നയിച്ച അലി ഖമേനിയുടെ മരണത്തോടെ ഇറാനിലെ രാഷ്ട്രീയ ഭാവി ഏത് ദിശയിലേക്ക് നീങ്ങും എന്നത് ലോകം ഉറ്റുനോക്കുകയാണ്.





