Kerala News

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങള്‍ പരീക്ഷാഭവനാണ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എല്‍സി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതല്‍ ഫെബ്രുവരി 13 വരെ നടക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.

പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷന്‍ നടപടികള്‍ ഏപ്രില്‍ ഏഴ് മുതല്‍ 25 വരെ നടക്കും. തുടര്‍ന്ന് മെയ് 07ന് ബോര്‍ഡ് മീറ്റിങ് ചേരുകയും എട്ടിന് ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിക്കുകയും ചെയ്യുമെന്നും ശിവന്‍കുട്ടി അറിയിച്ചു.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ ഇത്തവണ സബ്ജക്ട് മിനിമം നടപ്പിലാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് ലഭിക്കാത്ത കുട്ടികള്‍ക്ക് പ്രത്യേക പഠന പിന്തുണ നല്‍കും. ഇതൊരു തുടര്‍ പ്രക്രിയയായിട്ടാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.

രണ്ടാം പാദ പരീക്ഷയുടെ ഫലം പരിശോധിക്കുമ്പോള്‍ എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ലഭിച്ച കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. അഞ്ചാം ക്ലാസില്‍ രണ്ടായിരത്തി ഒരുന്നൂറ്റി എണ്‍പത്തിയേഴ് കുട്ടികളും, ആറാം ക്ലാസില്‍ രണ്ടായിരത്തി നാനൂറ്റി അമ്പത്തിയൊന്ന് കുട്ടികളും, ഏഴാം ക്ലാസില്‍ രണ്ടായിരത്തി ഒരുന്നൂറ്റി നാല്‍പ്പത്തിമൂന്ന് കുട്ടികളും എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ആണ് നേടിയിട്ടുള്ളത്.

ഉയര്‍ന്ന ക്ലാസുകളിലേക്ക് വരുമ്പോള്‍ ഈ എണ്ണത്തില്‍ വര്‍ദ്ധനവ് കാണുന്നുണ്ട്. എട്ടാം ക്ലാസില്‍ പതിനാലായിരത്തി നാനൂറ്റി പതിനെട്ട് കുട്ടികളും, ഒമ്പതാം ക്ലാസില്‍ ആറായിരത്തി ഒരുന്നൂറ്റി അമ്പത്തിമൂന്ന് കുട്ടികളുമാണ് ഇ ഗ്രേഡ് പട്ടികയിലുള്ളത്. ഈ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *