സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുമായി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. തിരുവനന്തപുരത്ത് നടക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ നിന്ന് തന്നെ മനഃപൂര്‍വ്വം ഒഴിവാക്കുകയാണെന്നാണ് തരൂരിൻ്റെ പരാതി. വിഡി സതീശൻ്റെ നേതൃത്വത്തില്‍ നടത്തുന്ന ഏകപക്ഷീയ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശശി തരൂര്‍ ഉള്‍പ്പടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന പല നേതാക്കള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്.
അതെസമയം കണ്ണൂര്‍ നിയമസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. ഹൈക്കമാന്‍ഡിൻ്റെ ഉറപ്പില്ലാതെ ദില്ലിയിലേക്ക് പോകില്ലെന്നാണ് തീരുമാനം. കെ സുധാകരന്‍ ഇതു സംബന്ധിച്ച് ഇന്ന് മാധ്യമങ്ങളെ കാണും. തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിന് മാത്രം ഇളവ് നല്‍കുമെന്ന അഭ്യൂഹം സുധാകരനെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്കും പോസ്റ്റര്‍ പ്രതിഷേധങ്ങള്‍ക്കും വഴങ്ങേണ്ട എന്ന തീരുമാനത്തിലാണ് സംസ്ഥാന നേതൃത്വം. എംപിമാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കേണ്ടെന്ന നിലപാടിൽ തുടരുകയാണ് കെപിസിസി നേതൃത്വം.





