മണിപ്പൂരിലെ കാങ്പോക്പി, സെനാപതി ജില്ലകളിൽ ആയുധധാരികൾ ബന്ദികളാക്കിയിരുന്ന നാഗ, കുക്കി വിഭാഗങ്ങളിൽപ്പെട്ട 28 പേരെ മോചിപ്പിച്ചു. ആകെ 38 പേരെയാണ് തട്ടിക്കൊണ്ടുപോയിരുന്നത്.
ബുധനാഴ്ച കാങ്പോക്പിയിൽ സംശയിക്കുന്ന തീവ്രവാദികൾ മൂന്ന് സഭാ നേതാക്കളെ വെടിവെച്ച് കൊലപ്പെടുത്തുകയും നാല് പേരെ അക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി പേരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്. നോനേ ജില്ലയിൽ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യക്ക് പരിക്കേറ്റു.
കോൻസാഖുൽ ഗ്രാമത്തിൽ നിന്നുള്ള 12 നാഗ വനിതകളെ ആയുധധാരികൾ ബന്ദികളാക്കിയിരുന്നുവെന്നും പിന്നീട് മഖാൻ ഗ്രാമത്തിൽ വെച്ച് ഇവരെ മോചിപ്പിച്ചതായും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.





