
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. അഞ്ചു രാജ്യങ്ങളിലൂടെയുള്ള വിദേശ സന്ദർശനത്തിൻ്റെ അവസാനഘട്ടമായാണ് മോദി റോമിലെത്തിയത്.
മെലോണി മോദിക്കായി അത്താഴവിരുന്ന് ഒരുക്കുകയും തുടർന്ന് ഇരുവരും ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദർശിക്കുകയും ചെയ്തു. വിവിധ വിഷയങ്ങളിൽ ഇരുനേതാക്കളും ആശയവിനിമയം നടത്തിയതായി മോദി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

റോം വിമാനത്താവളത്തിൽ നിന്നും ഇറ്റലിയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അൻ്റോണിയോ തജാനിയാണ് മോദിയെ സ്വീകരിച്ചത്.
യുഎഇ, നെതർലൻ്റസ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് മോദി ഇറ്റലിയിലെത്തിയത്.
സന്ദർശനത്തിനിടെ ഇറ്റലിയിലെ പ്രസിഡൻ്റ് സെർജിയോ മറ്ററെല്ലയുമായും മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ഇറ്റലി ബന്ധം, വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് ലഭിക്കുന്ന വിവരം.




