അതിശക്തമായ ചൂട് ഒരു ദിവസം മാത്രം അനുഭവപ്പെട്ടാലും ഇന്ത്യയിൽ ഏകദേശം 3,400 അധിക മരണങ്ങൾ സംഭവിക്കാമെന്ന് പുതിയ പഠനം. തുടർച്ചയായി അഞ്ച് ദിവസം നീളുന്ന ഉഷ്ണതരംഗം ഏകദേശം 30,000 മരണങ്ങൾക്ക് കാരണമാകാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ലിയിലെ ഇന്ത്യ എനർജി ആൻഡ് ക്ലൈമറ്റ് സെൻ്ററിലെ ഗവേഷകരായ പിയുഷ് നാരംഗ്, അശോക് ഗാഡ്ഗിൽ എന്നിവരാണ് പഠനം നടത്തിയത്.
ലോകതലത്തിൽ ചൂട് മൂലമുള്ള മരണനിരക്ക് ഉയരുന്നതായി നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലെ ജില്ലാതലത്തിൽ ഉഷ്ണതരംഗം മരണനിരക്കിനെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഗവേഷകർക്ക് എളുപ്പത്തിൽ ലഭ്യമല്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ 10 നഗരങ്ങളിൽ നടത്തിയ താപനിലയുമായി ബന്ധപ്പെട്ട മരണങ്ങളുടെ വിശകലന പഠനഫലങ്ങൾ അടിസ്ഥാനമാക്കി രാജ്യത്തെ എല്ലാ ജില്ലകളിലേക്കും കണക്കുകൾ വ്യാപിപ്പിച്ചാണ് ഗവേഷകർ ഈ വിലയിരുത്തൽ നടത്തിയത്.
കാലാവസ്ഥാ വ്യതിയാനവും ഉയരുന്ന താപനിലയും രാജ്യത്ത് വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പാണ് പഠനം നൽകുന്നത്.





