ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൻ്റെ സംഭാവനാ ഫണ്ടിൽ ക്രമക്കേട് നടന്നെന്ന ആരോപണം അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രൂപീകരിച്ചതിനെ രാമക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര സ്വാഗതം ചെയ്തു.
പ്രത്യേക അന്വേഷണത്തിനായി എസ്‌ഐടിയെ രൂപീകരിച്ചത് സർക്കാരിൻ്റെ ജാഗ്രതയും അടിയന്തര ഇടപെടലും വ്യക്തമാക്കുന്നതാണെന്ന് ഫൈസാബാദ് സർക്യൂട്ട് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അതേസമയം, അന്വേഷണത്തിനായി നിയോഗിച്ച മൂന്നംഗ സമിതി ഞായറാഴ്ച വൈകിട്ടോടെ അയോധ്യയിലെത്തി.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനാ ഫണ്ടിൻ്റെ ദുരുപയോഗം സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് ഉത്തർപ്രദേശ് സർക്കാർ ശനിയാഴ്ച എസ്‌ഐടി രൂപീകരിച്ചത്. സംഭാവന തുകയുടെ വിനിയോഗത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് സുതാര്യത ഉറപ്പാക്കുകയാണ് അന്വേഷണത്തിൻ്റെ ലക്ഷ്യം.
24 മണിക്കൂറുകൾക്കുള്ളിലാണ് സർക്കാർ പുതിയ അന്വേഷണ സംഘത്തെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. 15 ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇത് വലിയൊരു കാര്യമാണ്. പ്രാഥമിക റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ അടിയന്തര ഇടപെടലിൽ പിന്തുണക്കുന്നുവെന്നും നൃപേന്ദ്ര മിശ്ര അറിയിച്ചു.





