ഈട് നൽകിയിട്ടും കുറി സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കൊടകരയിലുള്ള മംഗലൻ വീട്ടിൽ പോൾസൺ.എം.ഒ. ഫയൽ ചെയ്ത ഹർജിയിലാണ് ചാലക്കുടിയിലുള്ള ധനകേന്ദ്ര കറീസ് ആൻഡ് ലോൺസ് (പി) ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. 7000 രൂപ തവണ സംഖ്യ വരുന്ന കുറിയിലാണ് പോൾസൺ ചേർന്നത്. തുടർന്ന് കുറി വിളിക്കുകയായിരുന്നു. മതിയായ സെക്യൂരിറ്റി നൽകുവാൻ തയ്യാറായിട്ടും കുറി സംഖ്യ നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്തു.
ജോൺസന് ഇത് മൂലം സംഭവിച്ച മാനസിക പ്രയാസങ്ങളും സാമ്പത്തിക നഷ്ടങ്ങളും കഷ്ടപ്പാടുകളും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി. സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് കുറി പ്രകാരം 1,99,500 രൂപയും നഷടപരിഹാരമായി 25,000 രൂപയും ചിലവിലേക്ക് 5,000 രൂപയും, മുഴുവൻ തുകകൾക്കും ഹർജി തിയ്യതി മുതൽ 9% പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.





