മുംബൈ: മൺസൂൺ സീസണിലെ ആദ്യ കനത്ത മഴ മുംബൈ നഗരത്തിൻ്റെ സാധാരണ ജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ട് ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
രാവിലെ 8 മണിക്കാണ് കഴിഞ്ഞ 24 മണിക്കൂർ നിർത്താതെ പെയ്ത മഴ അവസാനിച്ചത്. നഗരത്തിലെ ചില ഭാഗങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി അധികൃതർ അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വാഹന ഗതാഗതവും, ട്രെയിൻ സർവീസുകളും തടസ്സപ്പെടുകയും ചെയ്തു.
ഇതിനിടെ, കിംഗ്‌സ് സർക്കിളിലെ ഗാന്ധി മാർക്കറ്റിൽ വെള്ളക്കെട്ട് സ്ഥിതിഗതികൾ പരിശോധിക്കാനെത്തിയ മേയർ റിതു താവ്ഡെയുടെ കൂടെയുണ്ടായിരുന്ന ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ്റെ (ബി.എം.സി) ഒരു സൂപ്പർവൈസർ തുറന്നുകിടന്ന ഓടയിൽ വീണത് ഭരണകൂടത്തിന് നാണക്കേടായി. ഉടൻ തന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്തിയെങ്കിലും സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
മഴക്കാല മുന്നൊരുക്കങ്ങൾ നടത്തിയെന്ന് ബി.എം.സി വാദിക്കുന്നുണ്ടെങ്കിലും വെള്ളക്കെട്ടും ഡ്രെയിനേജ് സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
വെള്ളക്കെട്ട് നീക്കി നഗരത്തിലെ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.





