കോവിഡ് ചികിത്സയുടെ ക്ലെയിം, അസുഖം മറച്ചുവെച്ചുവെന്നാരോപിച്ച് നിഷേധിച്ചതിനെതിരെ, ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അണ്ണല്ലൂർ സ്വദേശിനി ശാരദാലയത്തിലെ കവിത.എസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോരപ്പത്ത് ലൈനിലെ മണിപ്പാൽ സിഗ്ന മാനേജർക്കെതിരെ വിധിയായത്. കവിത അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ കോവിഡ് ചികിത്സക്ക് വിധേയയായിരുന്നു. ക്ളെയിം സമർപ്പിച്ചുവെങ്കിലും പോളിസി ചേരുമ്പോൾ, നിലവിലുള്ള മറ്റൊരു അസുഖം മറച്ചുവെച്ചുവെന്ന് പറഞ്ഞ് ക്ളെയിം നിഷേധിക്കുകയായിരുന്നു. അതെസമയം, ഈ കാരണം പറഞ്ഞ് പോളിസി റദ്ദാക്കുകയും ചെയ്തു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
ക്ലെയിം നിഷേധിച്ചതും പോളിസി റദ്ദ് ചെയ്തതും നിയമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. യുക്തിപരമായും നീതിപൂർവമായും മാത്രമേ ഇൻഷൂറൻസ് കമ്പനികൾ ക്ലെയിം പരിഗണിക്കാവൂ എന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി പരാതിക്കാരിക്ക് 128105 രൂപയും ആയതിന് 2021 ഒക്ടോബർ മുതൽ 9% പലിശയും നഷ്ടപരിഹാരമായി 20000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. കൂടാതെ റദ്ദ് ചെയ്ത പോളിസി പുനഃസ്ഥാപിച്ചു നൽകണമെന്നും അല്ലാത്തപക്ഷം 1,00,000 രൂപ നൽകണമെന്നും വിധിയിൽ പറയുന്നുണ്ട്. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.





