ന്യൂഡൽഹി: കേരളവുമായി കുടുംബവേരുകളുള്ള നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ ഇന്ന് തൻ്റെ ആദ്യ ബഹിരാകാശ ദൗത്യത്തിന് തുടക്കമിടും. എക്‌സ്‌പെഡിഷൻ 75-ൻ്റെ ഭാഗമായുള്ള ദൗത്യത്തിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാണ് (ISS) അദ്ദേഹം യാത്രതിരിക്കുന്നത്.
ഇന്ത്യൻ സമയം രാത്രി 8.17-ന് കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തിലാണ് വിക്ഷേപണം. ഡോ. അനിൽ മേനോനൊപ്പം രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളും ദൗത്യത്തിൽ പങ്കെടുക്കും. സംഘം എട്ട് മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിക്കും.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് ഡോക്ടറും എഞ്ചിനീയറുമായ ഡോ. അനിൽ മേനോൻ്റെ കുടുംബവേരുകൾ ഉള്ളത്. പിതാവ് ശങ്കരൻ മേനോൻ ഒറ്റപ്പാലം സ്വദേശിയാണ്. അമേരിക്കയിൽ ജനിച്ച് വളർന്ന അനിൽ എഞ്ചിനീയറിങ്ങിലും മെഡിസിനിലും ബിരുദം നേടിയ ശേഷം യു.എസ്. സ്പേസ് ഫോഴ്സിൽ കേണലായി സേവനമനുഷ്ഠിച്ചു. എമർജൻസി മെഡിസിനിൽ വിദഗ്ധനായ അദ്ദേഹം 2014-ലാണ് നാസയിൽ ഫ്ലൈറ്റ് സർജനായി ചേർന്നത്. തുടർന്ന് ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഡോ. അനിൽ മേനോൻ്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ ചരിത്രത്തിൽ സ്വന്തം സ്ഥാനം നേടിയെടുത്ത വ്യക്തിയാണ്. സ്വകാര്യ ബഹിരാകാശ ദൗത്യമായ പോളാരിസ് ഡോൺ ദൗത്യസംഘത്തിലെ അംഗമായിരുന്നു അവർ. വാണിജ്യ ബഹിരാകാശ യാത്രയിലെ സുപ്രധാന നേട്ടങ്ങൾക്ക് അന്ന സാക്ഷിയായിട്ടുണ്ട്.
അതേസമയം, ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട മിഷൻ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബി. നായർക്കും പാലക്കാടുമായി ബന്ധമുണ്ട്. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാൻ ഒരുങ്ങുന്ന സംഘത്തിലെ പ്രധാന അംഗമാണ് അദ്ദേഹം.





