ശ്രീനഗർ: ജമ്മു കശ്മീരിന്റെ സിനിമയുമായുള്ള ദീർഘകാല ബന്ധത്തിന് പുതിയ അധ്യായം ആരംഭിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. പ്രദേശത്തിന്റെ പ്രകൃതിഭംഗിക്ക് പുറമെ ‘കാശ്മീരിയത്ത്’ എന്ന സാംസ്കാരിക പൈതൃകവും സിനിമാ പ്രവർത്തകരെ ആകർഷിക്കുന്ന പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനഗറിലെ കാശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ജമ്മു കശ്മീർ (IFFJK) ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് ദിവസത്തെ ചലച്ചിത്രമേളയ്ക്കാണ് തിങ്കളാഴ്ച തുടക്കമായത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നുമെത്തിയ സിനിമാ പ്രവർത്തകരെയും പ്രതിനിധികളെയും ജമ്മു കശ്മീരിലേക്ക് കൂടുതൽ സിനിമാ സംഘങ്ങളെ എത്തിക്കുന്നതിന് അംബാസഡർമാരാകണമെന്ന് ഒമർ അബ്ദുള്ള ആഹ്വാനം ചെയ്തു.
“ജമ്മു കശ്മീരിന്റെ ഒരു ഭാഗം നിങ്ങളുടെ ഹൃദയങ്ങളിൽ കൊണ്ടുപോകുക. ജമ്മു കശ്മീർ തുറന്നതും സുരക്ഷിതവും ഊർജസ്വലവുമാണെന്നും സിനിമാ സംഘങ്ങളെ വീണ്ടും സ്വാഗതം ചെയ്യാൻ തയ്യാറാണെന്നും നിങ്ങളുടെ സഹപ്രവർത്തകരോട് പറയുക,” അദ്ദേഹം പറഞ്ഞു.
പ്രദേശത്തിന്റെ സാംസ്കാരിക വൈവിധ്യവും സിനിമാ സാധ്യതകളും രാജ്യാന്തര തലത്തിൽ അവതരിപ്പിക്കുന്നതിനും സിനിമാ വ്യവസായവുമായുള്ള ജമ്മു കശ്മീരിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനും ചലച്ചിത്രമേള സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.





