റായ്പുർ: ഛത്തീസ്ഗഢ് പബ്ലിക് സർവീസ് കമ്മിഷനിലെ (പിഎസ്‌സി) മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്തെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ബാലറാംപുർ-രാമാനുജ്ഗഞ്ച് ജില്ലാ അഡീഷണൽ കലക്ടർ ചേതൻ ബോർഘരിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമായ പിഎംഎൽഎ പ്രകാരമാണ് ചേതൻ ബോർഘരിയയെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
2019 മുതൽ 2022 വരെ അന്നത്തെ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ ഓഫീസിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി ചേതൻ ബോർഘരിയ പ്രവർത്തിച്ചിരുന്നു.
മുൻ സർക്കാരിന്റെ കാലത്ത് സംസ്ഥാന പിഎസ്‌സി നടത്തിയ നിയമന നടപടികളിൽ ക്രമക്കേടുകളും ഇടപെടലുകളും നടന്നെന്ന ആരോപണങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.
അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ചേതൻ ബോർഘരിയക്കെതിരായ കൃത്യമായ ആരോപണങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരാനിരിക്കുന്നതേയുള്ളൂ.





