
ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷം ഇരുവരും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.
രാഷ്ട്രീയം, സാമ്പത്തികം, പ്രതിരോധം, ഊർജം, ബഹിരാകാശം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം നേതാക്കൾ അവലോകനം ചെയ്തു. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച റഷ്യയുടെ വ്യാവസായിക പ്രദർശനമായ ‘ഇന്നോപ്രോം ഇന്ത്യ’ മോദിയും പുടിനും സന്ദർശിച്ചു.

പശ്ചിമേഷ്യയിലെയും കരിങ്കടൽ മേഖലയിലെയും സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു. സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ സംഭാഷണവും നയതന്ത്രവും മാത്രമാണ് മാർഗമെന്ന് മോദി ആവർത്തിച്ചു.
24-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യ സന്ദർശിക്കാനായി പുടിൻ മോദിയെ ക്ഷണിച്ചിട്ടുണ്ട്. മോദി ക്ഷണം സ്വീകരിക്കുകയും ചെയ്തു. സന്ദർശന തീയതി നയതന്ത്ര ചർച്ചകളിലൂടെ പിന്നീട് തീരുമാനിക്കും.




