കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൻ്റെ (ടിഎംസി) ഔദ്യോഗിക പേരും തെരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്.
പാർട്ടിയുടെ വ്യക്തിത്വവും പരമ്പരാഗതമായ ‘പൂവും പുല്ലും’ ചിഹ്നവും നഷ്ടപ്പെടുന്നത് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മയുടെ വേദനയ്ക്ക് സമാനമാണെന്ന് മമത പ്രതികരിച്ചു. നടപടി രാജ്യത്തിൻ്റെ ജനാധിപത്യ ചരിത്രത്തിലെ “കറുത്ത ദിനമാണെന്നും” അവർ പറഞ്ഞു.
ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന നന്ദിഗ്രാം, റെജിനഗർ ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി മമത വിഭാഗത്തിന് ഇടക്കാല ക്രമീകരണത്തിൻ്റെ ഭാഗമായി ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ഫുട്ബോൾ പ്ലെയർ’ ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുണ്ട്.
എന്നാൽ ഈ ഇടക്കാല ക്രമീകരണം തർക്കത്തിനുള്ള അന്തിമ പരിഹാരമായി അംഗീകരിക്കില്ലെന്ന് മമത വ്യക്തമാക്കി. പാർട്ടിയുടെ യഥാർത്ഥ പേരും ‘പൂവും പുല്ലും’ ചിഹ്നവും തിരിച്ചുപിടിക്കുന്നതിനായി രാഷ്ട്രീയമായും ജനാധിപത്യപരമായും നിയമപരമായും അവസാനം വരെ പോരാടുമെന്നും അവർ പറഞ്ഞു.
പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടെയാണ് രണ്ട് വിഭാഗങ്ങൾക്കും വ്യത്യസ്ത പേരുകളും ചിഹ്നങ്ങളും അനുവദിച്ച് ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.





