Kerala News

ഉപതെരഞ്ഞെടുപ്പ് നേരിടാൻ എൻഡിഎ സജ്ജം: കെ സുരേന്ദ്രൻ

സംസ്ഥാനത്ത് നടക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പും നേരിടാൻ എൻഡിഎയും ബിജെപിയും സജ്ജമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാടും ചേലക്കരയിലും വിജയിക്കാനാണ് ബിജെപി പരിശ്രമിക്കുന്നതെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ആവും ദേശീയ ജനാധിപത്യ സഖ്യം പുറത്തെടുക്കുക. ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. എൽഡിഎഫിന് പകരം യുഡിഎഫ്, യുഡിഎഫിനു പകരം എൽഡിഎഫ് എന്ന രാഷ്ട്രീയ സമവാക്യം ഈ ഉപതെരഞ്ഞെടുപ്പോട് കൂടി കേരളത്തിൽ അവസാനിക്കാൻ പോവുകയാണ്. സംസ്ഥാനത്ത് എൽഡിഎഫിനും യുഡിഎഫിനും എതിരെയുള്ള പൊതുജനാഭിപ്രായമാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സർക്കാർ ആണ് പിണറായി വിജയൻ സർക്കാർ. എന്നാൽ സർക്കാറിന് കവചം ഒരുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. സ്ഥാനാർത്ഥികളെ പാർലമെന്ററി ബോർഡ് ഡൽഹിയിൽ തീരുമാനിക്കും. സംസ്ഥാനത്തു നിന്നുള്ള മൂന്നുപേരുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക കേന്ദ്ര നേതൃത്വം ആയിരിക്കും. പാലക്കാട് ഇൻഡി മുന്നണി സഖ്യമാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ ഷാഫി പറമ്പലിനെ വിജയിപ്പിക്കാൻ പരിശ്രമിച്ചത് സിപിഎമ്മുകാരാണ്. ഇത്തവണയും അത്തരമൊരു ആത്മഹത്യാപരമായ നിലപാട് സിപിഎം കൈക്കൊള്ളുമോ എന്ന് കണ്ടറിയേണ്ടതാണ്. എൽഡിഎഫും യുഡിഎഫും ഒരുമിച്ച് വന്നാലും പാലക്കാട് ബിജെപി വിജയം നേടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കല്പാത്തി രാഥോത്സവം പ്രമാണിച്ചു പാലക്കാട് ഉപാതിരഞ്ഞെടുപ്പ് 13 ഇൽ നിന്നും 20 ലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *