കണ്ണൂരിലെ എഡിഎമ്മിന്റെ മരണം ദാരുണമായ സംഭവമെണെന്നും അതിൽ ഇടപെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ നടപടി വേണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നാലുതവണ ഇടപെട്ട കേസിൽ എഡിഎം കൈക്കൂലി വാങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. അനധികൃതമായ കാര്യത്തിനു വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ടതെന്ന് വ്യക്തമാണ്. ദേശീയപാതയിൽ ആയാലും സംസ്ഥാനപാതയിൽ ആയാലും വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് സ്ഥാപിക്കാറില്ല. പി പി ദിവ്യയുടെ ഭർത്താവും പെട്രോൾ പമ്പിന് അനുമതി തേടിയ ആളും അടുത്ത സുഹൃത്തുക്കളാണ്. ഈ പെട്രോൾ പമ്പ് ദിവ്യയുടെ കുടുംബത്തിന്റേതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് അവർ ഇത്രയും വാശി എ ഡി എമ്മിനോട് കാണിച്ചത്. ട്രാൻസ്ഫർ മുമ്പ് ഭീഷണിപ്പെടുത്തിയാണ് അദ്ദേഹത്തെക്കൊണ്ട് ഫയലിൽ ഒപ്പുവെപ്പിച്ചത്. യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കാതെ എത്തി അപമാനിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പാർട്ടിക്ക് അകത്തും ആക്ഷേപമുണ്ട്. അവർ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്നും ബിനാമി പേരിൽ പല സ്ഥാപനങ്ങളും അവർക്ക് ഉണ്ടെന്നും പാർട്ടിക്കാർ തന്നെ പറയുന്നുണ്ട്. അഹങ്കാരത്തിന്റെയും രാഷ്ട്രത്തിന്റെയും പ്രതീകമായ ദിവ്യ ഉടൻ രാജിവെക്കണം. അവർക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണം എന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.





