Kerala News Politics

പാലക്കാടിൻ്റെ വികസനത്തിന് തയ്യാറാക്കിയ മാസ്റ്റർ പ്ളാൻ നടപ്പിലാക്കും; ഇ ശ്രീധരൻ

പാലക്കാട്:പാലക്കാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് താന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ചെതെന്നും എന്നാല്‍ എതിരാളികള്‍ അതിനെ തകര്‍ക്കാന്‍ ഒന്നിക്കുകയായിരുന്നുവെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു. പാലക്കാട് എൻ ഡി. എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ വലിയ മാർജിനിൽ വിജയിക്കും. കൃഷ്ണകുമാർ വിജയിച്ചാൽ പാലക്കാടിനായി താൻ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പിലാക്കും. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും, നഗരത്തിലെ ഗതാഗത കുരുക്കിനും പരിഹാരം കണ്ടെത്തണം. ഇതിനെല്ലാമായി വിശദമായ രൂപരേഖ തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. കേന്ദ്രത്തിൽ എൻ ഡി എ സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം സംസ്ഥാനത്ത് കൃത്യമായി ലഭിക്കണമെങ്കിൽ ബി.ജെ.പി സ്ഥാനാർത്ഥി വിജയിക്കണമെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.താൻ പരാജയപ്പെട്ടത് എങ്ങിനെയാണെന്ന് ഏവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.എൻ ഡി എ തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലക്കാട് വടക്കുംതറ കെ.ആർ. കെ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ ശ്രീധരൻ പാലക്കാട് കോൺഗ്രസ്സിൻ്റെ രണ്ട് സ്ഥാനാർത്ഥികളാണെന്ന് കൺവെൻഷനിൽ സംസാരിച്ച മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. ഒരാൾ ഔദ്യോഗിക സ്ഥാനാർത്ഥിയും മറ്റൊരാൾ അനൗദ്യോഗിക സ്ഥാനാർത്ഥിയുമാണ്.പാലക്കാട്സ്ഥാനാർത്ഥി നിർണയം തന്നെ എൻ ഡി എക്ക് ജയം പകുതി ഉറപ്പാക്കിയിട്ടുണ്ട്. കെ.ജി മാരാർ മുതൽ കെ.സുരേന്ദ്രൻ വരെ വോട്ട് മറിക്കലിന് ഇരയായിട്ടുണ്ടെന്നും ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടാകാനിടയുണ്ടെന്നും വി. മുരളീധരൻ വ്യക്തമാക്കി. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളൊന്നും പാലക്കാട് ഇരു മുന്നണികളും ചർച്ച ചെയ്യുന്നില്ലെന്നും വി.മുരളിധരൻ പറഞ്ഞുഈ തെരഞ്ഞെടുപ്പോടെ വ്യാജ മതേതരത്വത്തിൻ്റ കട പൂട്ടിക്കുമെന്ന് കൺവെൻഷനിൽ സംസാരിച്ച ബിജെപി ദേശീയ നിര്‍വാഹ സമിതിയംഗം ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സദ്ഭാവനയുടെ, ഭാവാത്മക മതേതരത്വത്തിൻ്റെ കടകൾ ബി.ജെ.പി തുറക്കും. ബി.ജെ.പിയുടെ 25 ഓളം എം.എൽ.എ. മാർ ഇനി നിയമ സഭയിലെത്തും. കേരളത്തിൻ്റെ മുഖ്യ മന്ത്രി പദവി അടക്കം ഡബിൾ എൻജിൻ സർക്കാരാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. സിമിയുടെ നേതാവിനെ സ്ഥാനാര്‍ഥിയാക്കുകയും മത തീവ്രവാദിയായ മദനിയോടൊപ്പം വേദി പങ്കിടുകയും ചെയ്ത പിണറായി വിജയനും അതിന് പിന്തുണ നല്‍കുന്ന യുഡിഎഫിനും മതേതരത്വത്തെപ്പറ്റി സംസാരിക്കാന്‍ എന്താണവകാശമെന്ന് ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ പോലും സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കഴിയാത്ത ഗതികേടിലാണ് സിപിഎം. സീറ്റ് കിട്ടാതെ രായ്ക്കുരാമാനം പാര്‍ട്ടിമാറിയ കോണ്‍ഗ്രസുകാരനെയാണ് ഒടുവില്‍ സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസുകാരും ബിജെപിയും തമ്മിലുള്ള മത്സരമാണ് പാലക്കാട് നടക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.താൻ ഇടഞ്ഞു നിൽക്കുന്നുവെന്ന വ്യാജ പ്രചാരണമാണ് നടക്കുന്നത്. തുടർന്ന് സംസാരിച്ച ദേശീയ നിർവ്വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് പാലക്കാട് നടക്കുന്നത് എൻ ഡി എ യും ഇൻഡി സഖ്യവും തമ്മിൽ നേരിട്ടുള്ള മത്സരമാണെന്ന് വ്യക്തമാക്കി. ഇത്രയും അനുകൂലമായ ഒരു സാഹചര്യം എൻ ഡി എ ക്ക് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും പി. കെ കൃഷ്ണദാസ് പറഞ്ഞു.പാലക്കാടിൻ്റെ വികസനം ഇടത് വലത് മുന്നണികൾ ചർച്ച ചെയ്തിട്ടേയില്ലെന്ന് തുടർന്ന് സംസാരിച്ച സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു. വിവാദങ്ങൾ മാത്രം ചർച്ചയാക്കുന്നത് മറ്റൊന്നും കാണിക്കാൻ ഇല്ലാത്തതിനാൽ ആണ്. ദേശീയ ജനാധിപത്യ സർക്കാരാണ് പാലക്കാടിൻ്റെ വികസനത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്തിട്ടുള്ളത്. മേൽപ്പാലങ്ങളും , റെയിൽവ്വേ വികസനവും നടന്നിട്ടുള്ളത് എൻ ഡി എ സർക്കാരുകളുടെ പിൻതുണയോടെയാണന്നും സ്ഥാനാർത്ഥി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് അധ്യക്ഷതവഹിച്ചു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി,വൈസ് പ്രസി: എ.എന്‍.അനുരാഗ്, ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ.രഘു, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, ദേശീയസമിതി അംഗങ്ങളായ എന്‍. ശിവരാജന്‍, വി.രാമന്‍കുട്ടി, സംസ്ഥാന വൈസ് പ്രസിഡൻറ് എ.എന്‍.രാധാകൃഷ്ണന്‍, മേജര്‍ രവി, പി.രഘുനാഥ്, സംസ്ഥാന വക്താവ് അഡ്വ.ടി.പി.സിന്ധുമോള്‍, സംസ്ഥാന ട്രഷറര്‍ അഡ്വ.ഇ. കൃഷ്ണദാസ്, സെക്രട്ടറി രേണു സുരേഷ്, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാര്‍ കുരുവിള മാത്യൂസ്, എസ്‌ജെഡി സംസ്ഥാന പ്രസി: വി.വി. രാജേന്ദ്രന്‍, എല്‍ജെപി ജില്ലാ ജന.സെക്രട്ടറി സനൂപ് കൃഷ്ണ, ശിവസേന ജില്ലാ പ്രസി: ബോസ് തേങ്കുറിശ്ശി, ജെകെസി ജില്ലാ പ്രസി: കെ. ഉണ്ണികൃഷ്ണന്‍, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സന്തോഷ് കാളിയത്ത്, ബിജെപി ജില്ലാ ജന.സെക്രട്ടറിമാരായ പി.വേണുഗോപാല്‍, എ.കെ. ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *