തിന്മയ്ക്ക് മേൽ നന്മയുടെ പ്രകാശം വിജയിച്ച്,രാജ്യമെങ്ങും ദീപാവലി ആഘോഷത്തില്‍. രാത്രി പകലാക്കിക്കൊണ്ട് വീടുകളും സ്ഥാപനങ്ങളും ദീപങ്ങളാൽ അലങ്കരിച്ചും പടക്കങ്ങൾ പൊട്ടിച്ചും ഇന്ത്യ മുഴുവൻ ആഘോഷത്തിന്റെ തിരക്കിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന്, “500 വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ അയോധ്യയിൽ പ്രതിഷ്ഠിക്കപ്പെട്ട ആദ്യ ദീപാവലിയാണിത്” എന്ന് ട്വിറ്ററിൽ കുറിച്ചു.
കേരളത്തിൽ ഒരു ദിവസവും ഉത്തരേന്ത്യയിൽ അഞ്ചു ദിവസവും നീണ്ടുനിൽക്കുന്ന ദീപാവലി ഇത്തവണ കേരളത്തിലും ഉത്തരേന്ത്യയിലും ഒരേ ദിവസമാണ്. ഭഗവാൻ ശ്രീരാമന്റെ അയോധ്യയിലേക്കുള്ള തിരിച്ചുവരവിനോടൊപ്പം, ശ്രീകൃഷ്ണന്റെ നരകാസുര വധത്തെയും മഹാവീരന്റെ നിര്വാണത്തെ അനുസ്മരിപ്പിക്കുന്നതുമായ ധാരാളം ഐതിഹ്യങ്ങളാൽ സമൃദ്ധമായ ആഘോഷമാണിത്.
അയോധ്യയിൽ, രാമക്ഷേത്ര നിർമ്മാണത്തിനുശേഷമുള്ള ആദ്യ ദീപാവലിയായി ഈ വർഷം എത്തിയത് അതിഗംഭീരമായ ആഘോഷമാണ് ഒരുക്കിയത്. 25,12,585 ചെരാതുകൾ തെളിയിച്ചുകൊണ്ട്, ദീപോത്സവം ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി, ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ഭക്തർ എത്തിച്ചേർന്നു.





