ജാതി സർട്ടിഫിക്കറ്റിൽ സംശയമുണ്ടെങ്കിൽ, നടപടി റവന്യൂ വകുപ്പിന് മാത്രം: ഹൈക്കോടതി
കൊച്ചി: ഉദ്യോഗാർത്ഥികളുടെ ജാതി പരിശോധന നടത്താൻ പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി)ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉദ്യോഗാർത്ഥിയുടെ ജാതി സർട്ടിഫിക്കറ്റിൽ സംശയം തോന്നിയാൽ, അത് റവന്യൂ വകുപ്പിനോ മറ്റ് ബന്ധപ്പെട്ട ഏജൻസികൾക്കോ റഫർ ചെയ്യേണ്ടതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് പി.എം. മനോജും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ എസ്.പി. അനു എന്ന ഉദ്യോഗാർത്ഥി ഹിന്ദു നാടാർ വിഭാഗത്തിനായി സംവരണം ചെയ്ത ഫയർമാൻ തസ്തികയിലേക്കുള്ള നിയമനം മതംമാറിയെന്ന പേരിൽ പിഎസ്‌സി നിഷേധിച്ച നടപടിയെ ചോദ്യം ചെയ്താണ് ഈ കേസ് ഉയർന്നത്. 2015-ൽ അനു ആദ്യം ജയിലിൽ വാർഡൻ തസ്തികയിൽ നിയമനം നേടിയിരുന്നു. പിന്നീട് ഫയർമാൻ സെലക്ഷനിൽ വിജയിച്ചപ്പോഴാണ് പുതിയ നിയമനത്തിൽ സംശയം തോന്നി പിഎസ്‌സി നടപടി എടുത്തത്.
അനുവിന്റെ മതം മാറൽ സംബന്ധിച്ച വിവാദം കോടതിയിൽ പരിഗണിക്കുമ്പോഴാണ് പിഎസ്‌സിക്ക് ജാതി സംബന്ധിച്ച അന്വേഷണം നടത്താനോ സർട്ടിഫിക്കറ്റ് റദ്ദാക്കാനോ അധികാരമില്ലെന്ന ഹൈക്കോടതിയുടെ നിർദ്ദേശം.




