മിൽമയുടെ പാൽപ്പൊടി നിർമ്മാണ ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഫാക്ടറിയിൽ നിർമ്മിക്കുന്ന ഉല്പന്നങ്ങളും ഇന്ന് തന്നെ വിപണിയിലിറങ്ങും. തുടർന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ വിപണിയിലിറക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രമുഖ കമ്പനിയായ ടെട്രാപാക്കാണ് ഫാക്ടറിയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 131.3 കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ഫാക്ടറിയുടെ ഉൽപ്പാദനശേഷി പത്ത് ടണ്ണാണ്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിദിനം ഒരുലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാനാവും. സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റാ അക്വിസിഷൻ (എസ്‌സിഎഡിഎ) സംവിധാനം വഴി ഉൽപ്പാദനപക്രിയ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാകും. ഫാക്ടറി നിലവിൽ വരുന്നതോടെ പ്രതികൂല സാഹചര്യങ്ങളിൽ മിച്ചം വരുന്ന പാൽ നശിച്ചുപോകാതെ പൊടിയാക്കി മാറ്റാൻ കേരളത്തിൽ തന്നെ സൗകര്യമുണ്ടാകും. ഇതുവഴി ക്ഷീരകർഷകർ സംഭരിക്കുന്ന മുഴുവൻ പാലിനും വിപണി കണ്ടെത്താൻ സാധിക്കുന്നതാണ്. മിൽമയുടെ പാൽപ്പൊടി നിർമ്മാണ ഫാക്ടറി കേരളത്തിന്റെ ക്ഷീരോല്പാദന മേഖലക്ക് ഊർജ്ജമായി മാറും.





