മറ്റുപാർട്ടിക്കാർ സത്രീ ശാക്തീകരണം പ്രസംഗിക്കുമ്പോൾ ബിജെപി അത് പ്രാവർത്തികമാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
മൂന്ന് മാസ കാലമായി നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പുകളിൽ നാല് വനിത ജില്ലാ അദ്ധ്യക്ഷമാരെ തിരഞ്ഞെടുത്തു. 34 വനിതാ മണ്ഡലം പ്രസിഡൻ്റുമാരാണ് പാർട്ടിക്കുള്ളത്. മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്തതാണ് ബിജെപി നടപ്പിലാക്കിയത്. ഹിന്ദു പാർട്ടിയെന്ന് വിളിക്കുന്ന ബിജെപി മൂന്ന് ക്രിസ്ത്യൻ നേതാക്കളെ ജില്ലാ പ്രസിഡൻ്റാക്കിയെന്നും തൃശ്ശൂരിൽ നടത്തിയ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 25,400 ബൂത്തുകളിൽ പാർട്ടിക്ക് 18,000 കമ്മിറ്റികൾ നിലവിൽ വന്നു. മിനിമം 50 അംഗങ്ങളുള്ള ബൂത്തുകളിൽ മാത്രമാണ് കമ്മിറ്റി വന്നത്. സിപിഎം കഴിഞ്ഞാൽ ഏറ്റവും അധികം ബൂത്തുകളിൽ പ്രവർത്തനമുള്ള പാർട്ടിയായി ബിജെപി മാറി. 22,000 ബൂത്തുകളിൽ പാർട്ടിക്ക് പ്രവർത്തനമുണ്ട്. 30% ബൂത്തുകളിൽ വനിതകൾക്ക് ചുമതല ലഭിച്ചു. ബൂത്തുകളിലും മണ്ഡലങ്ങളിലും മതന്യൂനപക്ഷങ്ങൾക്ക് വലിയ സ്ഥാനം ലഭിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് എല്ലാ സ്ഥലത്തും വലിയ പ്രാതിനിധ്യം ലഭിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 34 മണ്ഡലം പ്രസിഡൻ്റുമാരെ ബിജെപി നിയമിച്ചുവെന്നും ബിജെപിയെ സവർണ പാർട്ടിയെന്ന് വിളിക്കുന്നവർ ഇതൊന്നും കാണുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.





