ന്യൂഡൽഹി: 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് സ്ഥാനമൊഴിയുന്നതിനാൽ, ഗ്യാനേഷ് കുമാർ ഈ സ്ഥാനത്ത് ചുമതലയേറ്റു.വിവേക് ജോഷിയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ.
ഈ വർഷം ബിഹാറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും, അടുത്ത വർഷം പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളും ഗ്യാനേഷ് കുമാർ പരിചാലിക്കും.
കേരള കേഡർ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാർ എറണാകുളം അസിസ്റ്റന്റ് കലക്ടർ, അടൂർ സബ് കലക്ടർ, കൊച്ചി കോർപ്പറേഷൻ മുനിസിപ്പൽ കമ്മീഷണർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, കേരള സ്റ്റേറ്റ് പട്ടികജാതി/വർഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജമ്മു-കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും, രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാൻ വേണ്ടി വന്ന നിയമ ബില്ല് രൂപീകരണത്തിൽ ഗ്യാനേഷ് കുമാർ നിർണായക പങ്ക് വഹിച്ചിരുന്നു.
സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസിനെ സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയത് സംബന്ധിച്ച വിവാദത്തെക്കുറിച്ചുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.





