വത്തിക്കാൻ സിറ്റി: ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുണ്ടായതിനാൽ മാർപാപ്പയ്ക്ക് ആന്റിബയോട്ടിക് ചികിത്സ നൽകുകയാണ്.
മാർപാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനിടെ, ന്യൂമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്‌സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആശുപത്രി മുറിയിൽ ഇരുന്ന് മാർപാപ്പ ഞായറാഴ്ച പ്രാർത്ഥനയിൽ പങ്കെടുത്തു. ലോകമെങ്ങും തനിക്കായി പ്രാർത്ഥിക്കുന്നവരോട് നന്ദി അറിയിച്ച മാർപാപ്പ, ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നന്ദിപറഞ്ഞു. 88 വയസ്സുള്ള മാർപാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമാകുമോ എന്ന ആശങ്കയിലാണ് വിശ്വാസികൾ.





