നിഷേധിക്കപ്പെട്ട പ്രസവാനുകൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു തൃശൂർ കോടതിയിലെ ലീഗൽ ഏയ്ഡ് ഡിഫൻസ് കൗൺസിലായ അഡ്വ.എഡ്വിന ബെന്നി നടത്തിയത്. അതിൽ ഫലം കണ്ടതിൻ്റെ സംതൃപ്തിയിലാണ് ഇപ്പോൾ എഡ്വിന. ദേശീയനിയമസേവന അഥോറിറ്റിയുടെ ( നാൽസ) കീഴിൽ 2023 ലാണ് ലീഗൽ ഏയ്ഡ് ഡിഫൻസ് കൗൺസിൽ സിസ്റ്റം (എൽ.എ.ഡി.സി. എസ്.) രാജ്യവ്യാപകമായി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ എഡ്വിന പ്രസവാനുകൂല്യത്തിന് വേണ്ടി അപേക്ഷിച്ചപ്പോൾ ആയതിന് സ്കീം പ്രകാരം വ്യവസ്ഥയില്ല എന്ന കാരണത്താൽ അനുവദിക്കപ്പെടുകയുണ്ടായില്ല. നിയമ സേവന അഥോറിറ്റി നിയോഗിക്കുന്ന അഭിഭാഷകർക്ക് ബന്ധപ്പെട്ട സ്കീമിൽ പ്രസവാവധിയെപ്പറ്റി പരാമർശിച്ചിട്ടില്ലാത്തത് മൗലികാവകാശലംഘനമാണെന്നും സ്ത്രീകളോടുള്ള തൊഴിലിടങ്ങളിലെ വിവേചനമാണെന്നും ചൂണ്ടിക്കാട്ടി അഡ്വ.എഡ്വിന ബെന്നി, യൂണിയൻ ഓഫ് ഇന്ത്യയെയും നാഷണൽ, സ്റ്റേറ്റ്, ജില്ല ലീഗൽ സർവ്വീസസ് അഥോറിറ്റി സെക്രട്ടറിമാരെയും എതിർകക്ഷികളാക്കി ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് ദേശീയ നിയമ സേവന അഥോറിറ്റി (നാൽസ) ഉണർന്ന് പ്രവർത്തിക്കുകയും ലീഗൽ ഏയ്ഡ് ഡിഫൻസ് കൗൺസിൽ അഭിഭാഷകർക്ക് പ്രസവാനുകൂല്യം അനുവദിച്ചു കൊണ്ട് ഉത്തരവിറക്കുകയുമായിരുന്നു. കൂടാതെ പ്രസവാവധിക്ക് അവധിയിൽ പ്രവേശിക്കുന്ന സമയത്ത് താൽക്കാലികമായി ആ ഒഴിവ് നികത്തേണ്ടതുണ്ടെന്ന് കൂടി ദേശീയ നിയമ സേവന അഥോറിറ്റി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഹർജിയിൽ തീർപ്പ് കൽപ്പിക്കുകയായിരുന്നു. എഡ്വിന ബെന്നിക്ക് വേണ്ടി ഗ്രാലൻ ആൻഡ് വാര്യർ അസോസിയേറ്റ്സ് ഹാജരായി.





