കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനെ ഹൈക്കോടതി റദ്ദാക്കി. വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ അധികാരമുണ്ടെങ്കിലും, മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന സിവില്‍ കോടതി കണ്ടെത്തിയിരുന്നു. കൂടാതെ, ഇത് വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലുമാണ്. അതിനാല്‍ വഖഫ് ഭൂമിയില്‍ അന്തിമ തീരുമാനം വഖഫ് ബോര്‍ഡിനും ട്രൈബ്യൂണലിനുമാണ് വേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുമ്പോള്‍ സര്‍ക്കാര്‍ നിയമപരമായ പരിശോധന നടത്താത്തതും യാന്ത്രികമായി തീരുമാനമെടുത്തതും ഹൈക്കോടതി വിമര്‍ശിച്ചു. ഈ നിയമനം പൊതുജന താല്‍പര്യത്തിനെതിരെ പോകുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയായിരുന്നു സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്. എന്നാല്‍ സിവില്‍ കോടതിയും ഹൈക്കോടതിയും മുൻപ് തന്നെ ഭൂമി വഖഫ് സ്വത്താണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പുതിയ വസ്തുതാന്വേഷണത്തിനായി കമ്മീഷനെ നിയമിക്കാന്‍ അധികാരമില്ലെന്ന വഖഫ് സംരക്ഷണ വേദിയുടെ വാദം കോടതിയും അംഗീകരിച്ചു.





