തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ സമരം അവസാനിപ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. 38 ദിവസം നീണ്ട സമരം നാളെ മുതല്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സമര നേതാക്കള്‍ അറിയിച്ചു.
ആശാ പ്രവര്‍ത്തകര്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ ഒന്നും ചര്‍ച്ചയായില്ല എന്നും ഓണറേറിയം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം വന്നില്ല എന്നും സമരക്കാര്‍ ആരോപിച്ചു. “വിഷയം യാഥാര്‍ത്ഥ്യബോധത്തോടെ കാണണം, സമരം അവസാനിപ്പിക്കണം” എന്നതാണ് മന്ത്രിയുടെ നിലപാട്.
സർക്കാർ സാമ്പത്തിക പ്രതിസന്ധി ഉദ്ദേശിച്ച് ആശവർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഓണറേറിയം 21,000 രൂപയാക്കണം, വിരമിക്കൽ ആനുകൂല്യം നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം തുടരുന്നത്.
മുന്‍ നിശ്ചയിച്ച പ്രകാരം നാളെ എം.എം. ബിന്ദു, തങ്കമണി എന്നിവരും നിരാഹാര സമരം ആരംഭിക്കും. സമരക്കാര്‍ എംജി റോഡില്‍ പ്രകടനം നടത്തി, സെക്രട്ടേറിയറ്റിന് മുന്നിലെ സമര പന്തലില്‍ എത്തിയ ആരോഗ്യ മന്ത്രിക്കെതിരെയും പ്രതിഷേധം ശക്തമായി. “മന്ത്രി രാജിവയ്ക്കണം” എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു സമരം.





